Wednesday, March 10, 2010

അവിടുന്ന്‌ പറഞ്ഞതെന്ത്‌?



jisha rajan


അഭിലാഷങ്ങൾക്ക്‌ അറുതിയുണ്ടാകണമായിരുന്നു. അസഹിഷ്ണുതകളെ സൂക്തങ്ങളാക്കി മാറ്റുന്നതിൽ അനിവാര്യത എങ്ങിനെ കണ്ടെത്തി എന്നത്‌ അത്ഭുതാവഹമാണ്‌. ബാല്യത്തിന്റെ ജഡിലതകളും കൗമാരത്തിന്റെ ചടുലതകളും യൗവനത്തിന്റെ കുടിലതകളും പിന്നിട്ടവൻ നടക്കുകയാണ്‌. പിൻവിളികൾ അവനെ തേടിയെത്താറുമുണ്ട്‌.
പിൻവിളി "നിന്നെ ഞാൻ വധിക്കും"
അവൻ അത്ഭുതപ്പെട്ടു. മേൽപറഞ്ഞ അതേ അത്ഭുതം പിൻവിളി: "ഹിംസപാടില്ല?"
അവൻ പുഞ്ചിരിച്ചു.
പിൻവിളി: "ഞാൻ നശിക്കും"
അവൻ ശാന്തനായ്‌ പൊടി വിടർത്തി.
പിൻവിളി: "അതിനും എനിക്കർഹതയില്ലേ?"
മൗനം. അവന്റെ മൗനം അസഹനീയമാകുന്നു.
പിൻവിളി: "എന്റെ വ്യക്തിത്വം എന്ത്യേ നീ കാത്തു വച്ചീലാ, ദഹിപ്പിച്ചുകളയത്തക്ക നോട്ടം എങ്കിലും അവൻ പേടിപ്പിക്കയായിരുന്നില്ല.
പിൻവിളി: "ഞാൻ ജീവിക്കണമല്ലേ? ഞാൻ മരിക്കണ്ട. ആസ്വദിക്കണ്ട. അനുഭവിക്കട്ടെ. മറക്കുകയില്ല നീയെന്നെ അല്ലേ?"
ഉത്തരമില്ല. അവന്റെ ജീവിത പാഠങ്ങൾ തന്നിൽ തന്നെ കെട്ടടക്കുന്നു. അതാരും അറിയരുതെന്നവൻ വിചാരിക്കുന്നുണ്ടാവണം. അവന്റെ സ്വപ്നങ്ങൾ അവന്റേതുമാത്രമാണ്‌ - നാളെ കൺമുന്നിൽ കാണേണ്ട യാഥാർത്ഥ്യങ്ങൾ ! അവ ശബ്ദങ്ങളായ്‌ മാറിക്കൂടാ. അവയ്ക്ക്‌ അനുഭവങ്ങളാവാൻ മാത്രമേ അനുവാദമുള്ളു.
അവന്റെ മൗനം ചോദ്യങ്ങൾക്ക്‌ തടയിട്ടിരിക്കുന്നു.
പിൻവിളി: ഞാൻ നിർത്തട്ടെ. ചക്രം കറങ്ങട്ടെ. ഞാൻ കാത്തിരിക്കാം. നീ പോവുക. മറ്റാരെങ്കിലും ചോദ്യമെറിയുന്നത്‌ കൊള്ളുക നിന്റെ ശാന്തത്ത എന്നെ തുണയ്ക്കുന്നു. ഞാൻ അതൽപ്പം കടം കൊള്ളട്ടെ." വാക്കുകൾ നഷ്ടപ്പെടുത്താതെ അനുഭവങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ വികാര വിക്ഷേപങ്ങളെ കാലപുരിക്ക്‌ കടത്തപ്പെട്ടിരിക്കുന്നു. അവൻ മൗനം തുടർന്നു.
ശുഭം. ശാന്തം.
അടുത്ത വിപത്തിനു മുന്നോടിയായ നിശബ്ദതയെ പൊട്ടിച്ചിരിയോടെ വരവേൽക്കാൻ അവൻ കാത്തിരിക്കുന്നു - നശിക്കാൻ കാത്തിരിക്കുന്ന കൗമാരത്തിനെ കരക്കടുപ്പിക്കുവാൻ.