Wednesday, March 10, 2010

ജാലകത്തിനപ്പുറം

brinda

എനിക്ക്‌
പ്രണയത്തിന്റെ വെളിപാടുണ്ടായി.
അവൻ
ഗന്ധർവ്വലോകത്തിന്റെ
കാണാപ്പൂട്ടുകൾ തുറന്ന്‌
എന്നിലേക്കെത്തി
എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞുലഞ്ഞ്‌
എപ്പോഴും എന്റെ കൂടെ
അവൻ
ഇലപ്പച്ചയുടെ ഹരിതസാന്ദ്രത
ഹിമശേഖരത്തിന്റെ മോഹധവളിമ
മഴനൂലുകളുടെ ശാദ്വലസ്പർശം
പ്രണയോന്മാദത്തിന്റെ സൂര്യമകരന്ദം
അവൻ
ഇലയായങ്ങനെ....
ജലമായങ്ങനെ....
അവൻ പറഞ്ഞു
ഞാൻ നിനക്ക്‌
കുളിർ പകരുന്ന ഇളംകാറ്റ്‌
തേൻകണങ്ങൾ വർഷിക്കുന്ന
നനുത്ത മഴ
വൈശാഖരാത്രികളിലെ
വെണ്ണിലാക്കവിത
ഞാൻ നിന്നെ എത്രമാത്രം
സ്നേഹിക്കുന്നുവേന്ന്‌ എനിക്കറിയില്ല
നീ പ്രണയത്തിൽപ്പെട്ടിരിക്കുന്നു
എന്ന്‌ ഞാനറിയുന്നു
എങ്കിലും അത്‌ ഒരിക്കൽ മാത്രമെങ്കിലും
എന്നോടൊന്ന്‌ പറഞ്ഞുകൂടെ
എന്തെന്നാൽ പ്രപഞ്ചത്തിലെ
ഏറ്റവും ഇമ്പമുള്ള വാക്കാണ്‌
പ്രണയം
എന്റെ കാതുകൾ എന്നേ അതിന്‌
കാതോർത്തിരിക്കുന്നു
ഹൃദയം ഒരു പക്ഷിക്കുഞ്ഞിന്റേതെന്നപോൽ
മിടിച്ചുകൊണ്ടിരിക്കുന്നു
നാം പ്രണയബന്ധിതരാണ്‌
അതിനാൽ
പ്രിയപ്പെട്ടവളേ
നീ ജാലകമടച്ചിടരുത്‌
ഒരിക്കലും
എത്ര മഴ വന്നു നനച്ചുപോയാലും
എത്രവേനൽ വന്നു ചൂടേറ്റിയാലും
എത്ര ഇടിമിന്നലുകൾ വന്നു പൊള്ളിച്ചെന്നാകിലും
-ജാലകത്തിനപ്പുറം ഞാനുണ്ട്‌
അഴികളിൽ മുഖം ചേർത്ത്‌ നീ നിൽക്കുക
ഒന്നിനുമല്ലാതെ
വിരൽത്തുമ്പുകൊണ്ടൊന്നു
സ്പർശിക്കപോലും ചെയ്യാതെ
ഹൃദയം കൊണ്ട്‌ ഹൃദയത്തോട്‌
മിണ്ടുകമാത്രം ചെയ്തുകൊണ്ട്‌
മഴയിൽ തൂവാനമായിക്കൊണ്ട്‌
വെയിൽച്ചൂടിൽ വെണ്ണയായിക്കൊണ്ട്‌
ഇടിമിന്നലുകൾ പുളയ്ക്കുമ്പോൾ
പ്രണയം വാരിയിട്ടു
കണ്ണഞ്ചിപ്പിച്ചുകൊണ്ട്‌
ഞാൻ ജാലകത്തിനപ്പുറം
എനിക്കുവേണ്ടി
നീ ജാലകമടച്ചിടരുത്‌
പ്രണയജലത്തിൽ കുളിച്ചുതോർത്തി
പ്രണയം നുണഞ്ഞ്‌
പ്രണയത്തിൽ മയങ്ങി
നാമങ്ങനെ അനന്തകാലത്തോളം...
പക്ഷേ
അടച്ചിട്ട ജാലകത്തിനപ്പുറം
മിഴിപ്പീലിയിൽ മഞ്ഞുതുള്ളിയുമായി
ജന്മവ്യസനങ്ങളുടെ
നിരാലംബതയിൽ ഒറ്റപ്പെട്ട്‌
ജാലകവാതിലുകൾ
തുറക്കുന്നതും കാത്ത്‌
നിലാവലകളിലൂടെ
കാലൊച്ച കേൾപ്പിക്കാതെ
അരൂപിയായി
സ്വപ്നങ്ങളിൽ നിറഞ്ഞ്‌
അവനെപ്പൊഴും
എന്റെ കൂടെ...