Sunday, October 3, 2010

ezhuth october 2010

woman at window, by dali
ezhuth online october 2010
contents

editorial- mathew nellickunnu

sukshmananda swami




മേഘം


sreedevi nair

നീലാകാശമേ നിന്നെ നോക്കി
എത്രമേൽക്കാലം ഞാൻ കാത്തുനിന്നു
മൂടുപടമിട്ട നിന്മുഖം തന്നിൽ ഞാൻ
എത്രയോ വട്ടം ഒളിഞ്ഞുനോക്കി

കണ്ടില്ലൊരിക്കലും നിന്മുഖം സുന്ദരം
കണ്ടില്ലൊരിക്കലും വേദനയും
വൈകുമീ വേളയിൽ നിന്നെക്കുറിച്ചു
എന്തിനേറെ ചിന്തിച്ചിടുന്നു

എന്നുമീയാകാശചാമരം തന്നിൽ നീ
എന്നുമെനിക്കദൃശ്യയായി
കൽപ്പാന്തകാലം തപസ്സിരിക്കും
സൂര്യന്റെ ചൂടേറ്റു മങ്ങിടാതെ
നിത്യതേജസ്വിയാം സൂര്യനു നീയെന്നും
ധർമ്മം വെടിയാനുള്ള ധർമ്മപത്നി
മറയും മേഘം ഞാൻ നിന്നെ നോക്കി
എന്നും കനവുകൾ നെയ്‌തിടുന്നു.

mind the gap



sukshmananda swami


Official love, official tolerance and official harmony are ugly. All these are in one way or another ego-oriented acts and not beyond-ego acts. Therefore , it always induces problems, as is happening in current societies.
In fact, harmony , love and compassion are not the products of religion as they are known to be.
They are spiritual as they are spiritual products,spiritual property.Many people, not interested in religion try to avoid these emotions because of their religious connotations.These remarkable virtues are not the products of the ego and can consequently not be the property of religion, as it emerges from the beyond -ego states and is, therefore , beyond religion.

എഡിറ്റോറിയൽ



mathew nellickunnu
അഭിമാനിക്കാവുന്ന നിമിഷം

മലയാളകവിതയെ ദേശീയതലത്തിൽ എത്തിച്ച ശ്രീ ഒ എൻ വിയെ ഞങ്ങൾ ആദരിക്കുന്നു.
തീർച്ചയായും ഇതു കവിതയ്ക്ക് വെല്ലുവിളികൾ നിറഞ്ഞ കാലമാണ്‌.
മനുഷ്യന്റെ വൈകാരികഭാവങ്ങൾ അവനവനിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ കാലമാണിത്.
കുറ്റകൃത്യങ്ങളും തിന്മകളും ഏറിവരുകയാണ്‌.
ഭാവി തന്നെ ഭീഷണിയിലാണ്‌.
കവിതകൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അതിൽ നിന്നെല്ലാം മനുഷ്യൻ താഴെ വീണിരിക്കുന്നു.
നമുക്ക് വലിയ ഉത്തോലകങ്ങൾ ആവശ്യമായ കാലമാണിത്.
കവിതയെ നമ്മുടെ ജീവിതത്തിന്റെ ശരിയായതും നൂതനവുമായ അവസ്ഥയാക്കി ഉയർത്തേണ്ടതുണ്ട് .
ഒ എൻ വിക്ക് ലഭിച്ച ജ്ഞാനപീഠത്തിലൂടെ നമുക്ക് കവിതയിലേക്കും തിരിച്ചുവരാനാകണം. കാട്ടാളത്തത്തിനു ഒരു അവധി കൊടുക്കാൻ കഴിയണം.
സർവ്വവും മായമായി തീർന്ന ഈ ദശാസന്ധിയിൽ നമുക്ക് സ്വന്തം ഭാഷയിലും സാഹിത്യത്തിലും വിശ്വസിക്കാൻ കിട്ടിയ അവസരമാണ്‌ ഇതിലൂടെ കൈവന്നിരിക്കുന്നത്.
എല്ലാവർക്കും അഭിമാനിക്കാവുന്ന നിമിഷം.

നിരാസത്തിന്റെ തത്ത്വം

dr. yacob mar ireneos

സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്‌

[അവതാരികയിൽ നിന്ന് ]
ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായനപുരോഗമിച്ചുവന്നപ്പോഴാണ്‌ ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന്‌ ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്‌. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി മാറിക്കഴിഞ്ഞിരുന്നു! സ്വയംനിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം."വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ്‌ 'കലാപ'മെന്ന്‌ ഇവിടെ വിവക്ഷിക്കുന്നത്‌. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ്‌ കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.

ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന്‌ ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക്‌ ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്‌. ഗരിമയുള്ളതുമാണ്‌. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്‌. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്‌. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.

'സ്വയം നിരാസം' ഗ്രന്ഥകാരന്‌ ഒരു തപസ്യപോലെയാണ്‌. സംസ്കൃതമനസ്സുകൾക്ക്‌ എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചുതന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക്‌ അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്‌. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരായാണ്‌. അത്‌ ശബ്ദത്തെ യും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച്‌ അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്‌, ഒരു പുത്തൻ സുതാര്യതയിലേക്ക്‌ ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്‌. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്‌:-
"സമയമെടുത്തു ചിന്തിക്കുന്നത്‌ അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു)
ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത്‌ 'മൗലികവാദ'ത്തിന്‌ ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്‌. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ്‌ ഹിംസാത്മകതയ്ക്ക്‌ കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത്‌ ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക്‌ മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന്‌ ഈ പ്രമാണം വെളിപ്പെടുത്തുന്നു.

ഇക്കാലത്ത്‌ 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്‌. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്‌. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.

'പുനർജനി' എന്നത്‌ കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്‌. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന്‌ യേശക്രിസ്തു അരുൾ ചെയ്തു. അത്‌ ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്‌. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്‌. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്‌. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.

John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ്‌ വരുമ്പോഴേ
നാടു നാടായ്‌ നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്‌. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത്‌ അത്ഭുതാവഹമാണ്‌.
വഴിയാണ്‌ യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ 'വഴികൾ')

യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്‌, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട്‌ എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത്‌ സ്വയംനിരാസത്തിലാണ്‌. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതുമറ്റൊന്നിലേക്ക്‌ അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്‌. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ്‌ ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട്‌ എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത്‌ ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ്‌ പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന്‌ സെയിന്റ്‌ പോൾ പറയുന്നുണ്ട്‌.

സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്‌.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഢനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട്‌ യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട്‌ ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട്‌ പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞത്‌ എന്ന്‌ അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ്‌ പറഞ്ഞത്‌. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.

നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്‌] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്‌, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയ വളർച്ചയും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല. നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത്‌ എന്നാണ്‌ ഗ്രിഗോറിയോസിന്റെ വാദം. 'അവസാനിക്കാത്ത വളർച്ച' എന്ന്‌ അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക്‌ ഊർജ്ജവും സൗന്ദര്യവുമുണ്ട്‌. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്‌?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ്‌ ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്‌. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ്‌ അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക്‌ പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌ ഈ പുനർനിർമ്മാണം."

പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ്‌ സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്‌. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത്‌ ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്‌. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത്‌ 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്‌." (ഭാഷ മരിച്ചു)

ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്‌. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ്‌ സാഹിത്യത്തിന്റേത്‌." എന്നാണ്‌ അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തത്തന്നെയാണിത്‌. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്ര ദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്‌.

'ചലനവും പുരോഗതി'യും ഗ്രന്ഥകാരന്‌ ഒരു obsession പോലെയാണ്‌. അത്‌ സ്വാഗതാർഹവുമാണ്‌. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്‌. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്‌:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്‌!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രയോഗിക്കുന്നത്‌." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്‌! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.

"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ്‌ നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.

മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ്‌ 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന്‌ അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന്‌ 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട്‌ ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്‌. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.

'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന്‌ ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.

'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്‌. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.

പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.
പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആളമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.




ente manifesto


[literary philosophy]


m k harikumar




green books


trichur-1


phone- 0487 2422515


കാല പുരുഷന്റെ ആട്ടം


janaki

മണ്ണിൽ പൊടുന്നനെ യുണ്ടായ ഒരു പൊട്ടി പിളർപ്പിലൂടെ അവൾ വീണ്ടും ഭൂമിയുടെ പരപ്പിലേയ്ക്കു തെറിച്ചു വീണു..അഗ്നിശുദ്ധി വരുത്തിയ ദേഹത്തും വസ്ത്രങ്ങളിലും..അമ്മയുടെ സ്നേഹം പുരണ്ടിരുന്നു. മലർന്നു കിടന്ന് യുഗങ്ങൾക്കൊപ്പം മാറിയവെളിച്ചത്തിന്റെ തീവ്രതയിലേയ്ക്ക് അവളുടെ കണ്ണുകൾ വേദനിച്ചു തുറന്നു…

‘ത്രേതായുഗത്തിലേയ്ക്ക് എത്തി നോക്കുമ്പോൾ കലപ്പ തട്ടി മിഴിച്ച കണ്ണുകൾക്ക് ഇത്ര നോവുണ്ടായിരുന്നില്ല..അന്നത്തെ അത്ഭുതവും സന്തോഷവും കലർന്ന അനേക ഭാവങ്ങളുടെ ഇടയിലേയ്ക്കല്ല ഇപ്പോൾ വന്നിരിക്കുന്നത് ‘

അൽ‌പ്പമകലെ വിജനമായ കടൽ ഉപ്പുകാറ്റു കൊണ്ട് തൊട്ടു വിളിച്ചു.. തീരവുംവിജനമാണ്….ആര്.? സീതയോ വീണ്ടും….?! എന്ന് തിരിഞ്ഞു നോക്കി ആരും കടന്നു പോകുന്നില്ല…

അയോദ്ധ്യ എത്ര അകലെയാണ്…വസ്ത്രഞ്ചലം ഇഴച്ചു നടക്കുമ്പോൾ അവൾ ആലോചിച്ചു അത് സീത വെറുക്കുന്നിടമാണ്..പക്ഷെ ഇപ്പൊൾ മുന്നിൽ രാമപാദമുദ്രകൾ പതിഞ്ഞ രാമസേതു കടൽ മൂടി കിടപ്പുണ്ട്….അശോകവനവും, ലങ്കാതീരവും..പുറകിൽ മറയുമ്പോൾ ചേർന്നുനിന്ന് രാമഗന്ധം ശ്വസിച്ചു കടന്ന കൽച്ചിറ ശരിക്കൊന്നു നോക്കി കാണുവാൻ അന്നു മറന്നു പോയിരുന്നൊ..!? കാരണം…ആ യാത്രയിൽ പുനസമാഗമത്തിന്റെ ആവേശവും.,ആർത്തിയും അണയാൻ പോകുന്ന തീനാളമായി ജ്വലിച്ചു നിൽക്കുകയായിരുന്നു..

ദൈവാംശമുള്ളവൻ സ്വയം മറന്ന് വെറും മനുഷ്യനും..,വെറും പുരുഷനുമായി മാറുന്നത് താൻ കണ്ടിടത്തോളം മറ്റാരുകണ്ടു…?


സീതയുടെ മുഖത്ത് പുച്ഛം വില്ലു കുലച്ചു നിന്നു.

“ രാമാ…നീ എവിടെയാണ്…” സീത ഉറക്കെ തിരകളിലേയ്ക്ക് വിളിച്ചു ചോദിച്ചു

“വന്നു നോക്കു..ഇത് മജ്ജയും .മംസവും,ജീവനുമുള്ള സീതയാണ്.. കഞ്ചനമല്ല….സീത അന്നുമുണ്ട്…ഇന്നുമുണ്ട്…ചോദ്യം ചെയ്യപ്പെടാത്ത അസ്തിത്വവുമായി തന്നെ..”

ദ്രുക്പഥങ്ങളിൽ സമുദ്രം മാത്രമാണ്…തിരകൾ പറയിൽ തകർന്നു തെറിച്ചൊരു തുള്ളി വരണ്ട ചുണ്ടിൽ വീണു..ദിനരാത്രങ്ങളോളം ലങ്കയിലേയ്ക്ക്

അണ കെട്ടിയ ശരീരങ്ങളുടെ ശ്രമജലം അവൽക്കു രുചിച്ചു..യുഗങ്ങൾക്കിപ്പുറം രാമസേതു സാക്ഷ്യപ്പെടുത്താനൊന്നുമില്ലാതെ നിസ്സഹായമായി മറഞ്ഞിരിക്കുന്നു ..ഉണ്ടെങ്കിൽ തന്നെ…” രാമാ……സീത അഴിച്ചിട്ട മുടിയിളക്കി ചിരിച്ചു.. ”നീയുണ്ടായിരുന്നോ എന്നതിനാണ് ഇപ്പോൾ സാക്ഷ്യപത്രങ്ങളില്ലാത്തത്….”

കടൽ വെള്ളത്തിലേയ്ക്ക് കൊലുസൊഴിഞ്ഞ പാദമെടുത്ത് വയ്ക്കുമ്പോൾ ചുമലിൽ..,പുറകിൽ നിന്നും വിറയ്ക്കുന്ന കൈകൾ പതിഞ്ഞ തിരിച്ചറിവിൽ സീത തിരിഞ്ഞു നോക്കി,

കാത്തിരിപ്പിന്റെ ആഴങ്ങളിലേയ്ക്കാണ്ടു കുഴിഞ്ഞ്,തടങ്ങളിൽ നിരാശയുടെ കറുപ്പു പടർന്ന കണ്ണുകളോടെ..,മോക്ഷം ശാപമായേറ്റു വാ‍ങ്ങി മഹിഷി ചിരിച്ചു നിന്നു

“ സീതേ..തഴയപ്പെട്ട നിന്റേയും.,ശപിക്കപ്പെട്ട എന്റെയും കണ്ണുനീരിന്റെ ഉപ്പ്,ഈ കടലിന് ആവശ്യമുണ്ടെന്നു തോന്നുന്നില്ല..മുജ്ജന്മ പാപങ്ങളെന്തൊക്കെയോ ഉണ്ടായിരുന്നു..ശാപങ്ങളേൽക്കാത്ത ജന്മങ്ങളെല്ലാം ക്രതയുഗത്തിൽ തന്നെ തുടങ്ങിയൊടുങ്ങിയല്ലൊ…

സീത പുറം കൈ കൊതടഞ്ഞു..”ക്രതയുഗമോ.?പാപപങ്കിലമായ മനുഷ്യ ജന്മങ്ങൾ,കുറ്റബോധം കൊണ്ട് നീറി…സ്വയം ആശ്വസിക്കാൻ.., ‘ഉണ്ടായിരുന്നു’ എന്ന് സങ്കൽ‌പ്പിച്ചെടുത്ത മായായുഗം മാത്രമാണത്..

മഹിഷിയുടെ കറുത്ത വസ്ത്രങ്ങളിൽ നിന്നും .., ഭസ്മവും ,കർപൂരവും,നെയ്യും കൂടികലർന്ന ഗന്ധം ശ്വസിച്ച് സീത അവളെ അടിമുടി വീക്ഷിച്ച് ചോദിച്ചു…

“കറുപ്പ് ദുഖത്തിന്റെ നിറം മാത്രമല്ല മാളികപ്പുറത്തിന് അല്ലെ..?

“അല്ല ചതിയുടേതും കൂടിയാ‍ണ് സീതേ….“: അനേകം ശരങ്ങൾ കൊത്തിയ മനസ്സിലെ വടുക്കളിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങിയത് മഹിഷി സ്വയം തടഞ്ഞു..

“മഹിഷീ..വിഡ്ഡിയാണു നീ…കന്നി അയ്യപ്പന്മാർ വരാതിരിക്കാൻ ജനനമില്ലതാവണം..,മോഹമില്ലാതാവണം….,കാമമില്ലാതാവണം.അറിയുമോ.?അനുഗ്രഹത്തിനുള്ളിലെ പടുകുഴിയിലേയ്ക്ക് എടുത്തു ചാടിയ നീ എന്നേക്കാൾ വിഡ്ഡിയാണ്..”

“കാത്തിരിപ്പ് കമിതാവിനു വേണ്ടിയോ,ഭർത്താവിനു വേണ്ടിയോ.. ഏതായാലും ഒന്നിനൊന്നു മുകളിലാണ്..ലക്ഷ്മണനു വേണ്ടി ഓരോ രാത്രിയിലും ആയിരം വട്ടം ഊർമ്മിള നിന്നെ ശപിച്ചിട്ടുണ്ടാകും..അവൾക്കതിനു തീർച്ചയായും കഴിഞ്ഞിരിക്കും..കാരണം മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്നവരിൽ നിന്നും മുഖം തിരിച്ചു പിടിച്ച് ശാപവാക്കുകൾ ഉരുവിടാൻ എനിക്കു കഴിയുന്നു…”

“ഉവ്വോ…”ഒരു നിമിഷം സീതയ്ക്കു അവിശ്വസനീയതയുണ്ടായി…

“ശരം കുത്തിയാൽ വരെ ചെന്ന് ബോധിച്ച് പരിഹാസ്യയായി തിരിച്ചു പോരാൻ ഞാൻ ഇനി ഒരുങ്ങുന്നില്ല..രോമങ്ങൾ മുറ്റിയ പുരുഷ ശരീരങ്ങളേയും..നിഷ്കളങ്കരായ കുഞ്ഞുങ്ങളേയും…വയസ്സരേയും കണ്ടു മടുത്തു. സ്വപ്നങ്ങളും..നിഗൂഡ സങ്കൽ‌പ്പങ്ങളും നിറച്ച കണ്ണുകളോടെ യുവതികൾ മലകയറി വരുമെന്നു ഞാൻ പ്രതീക്ഷിച്ചു..അയ്യപ്പസന്നിധിയെലേയ്ക്കല്ല സഫലമാകാതെ പോയ പ്രണയ സ്മാരകത്തിലേയ്ക്ക്….”

മഹിഷിപറഞ്ഞു നിർത്തിയിട്ട് നിഷേധമാർന്ന് തലയാട്ടി.. “പക്ഷേ…ആട്ടിയോടിക്കപ്പെടുകയാണ്…ആദ്യം പുറത്തു പോകേണ്ടതു ഞാനായിരുന്നു..ഒരു പാടു വൈകി…”

വരണ്ട കൈകൾ കൊണ്ട് സീത, മഹിഷിയെ തലോടി..ഒരു യുഗത്തിന്റെ മുഴുവൻ സാന്ത്വനവുമേറ്റ് മഹിഷി കടൽ തീരത്ത് കുത്തിയിരുന്നു..

“എങ്ങോട്ടാണു പോകേണ്ടത്… വരു…എന്റെ കൈ പിടിയ്ക്കൂ.” സീത കൈ നീട്ടി..

“ഇനിയും ഭൂമിയുടെ പിളർപ്പിലേയ്ക്കു തള്ളിയിടാൻ യുഗങ്ങൾ കടന്ന് ആരാണു വരാനുള്ളത്….പിന്നെ രാമൻ..! സ്വയം തിരഞ്ഞു തിരഞ്ഞ് ഉണ്ടായിരുന്നോ.,ഇല്ലായിരുന്നോ.എന്ന കുറെ സംശയാനുകൂല്യങ്ങളിലേയ്ക്ക് അദ്ദേഹം തന്നെ പിളർന്ന് താണു പോയിരിക്കുന്നു..”

“രാമനു വേണ്ടി എന്തു കൊണ്ടു നീ കരയുന്നില്ല..?

“അദ്ദേഹത്തിനു വേണ്ടി എന്റെ കണ്ണുനീർ ലങ്കയെ നനച്ചിറങ്ങി ത്രികൂടത്തെ സ്പർശിച്ചതാണ്..അത്രയും ധാരാളം…വരൂ…”

വിരലുകൾ കോർത്ത് തിരകളെ മുട്ടി നടക്കുമ്പോൾ മഹിഷി സ്വയം ചോദിച്ചു …..എവിടേയ്ക്കാണ്….?എത്ര ദൂരം….?

ലോകത്തിന്റെ അറ്റത്തേയ്ക്ക് കാഴ്ചയെ മുട്ടിച്ചു കൊണ്ട് സീത മഹിഷിയുടെ മനസ്സിനു മറുപടി കൊടുത്തു

“കലിയുഗമല്ലേ….കാലപുരുഷന്റെ ആട്ടം കഴിയുന്നതു വരെ നമുക്കു നടക്കാം….അത്രയും ദൂരം……..”

Saturday, October 2, 2010

ചിറകുകളുടെ സൌന്ദര്യം

chithrakaran


കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?

ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.

കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.

ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.

ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യവും ഗാന്ധിയൻ ചലനശേഷിയും





e vasu

പദവികൾ തമ്മിലുള്ള അന്തരം ഇല്ലാതാകണമെങ്കിൽ എല്ലാവരും ആഹാരത്തിനുവേണ്ടി അധ്വാനിക്കുന്നവരായി മാറണം എന്നാണ്‌ ഗാന്ധിജി അഭിപ്രായപ്പെട്ടത്‌.
ആർത്ഥികമായ സുഖം ആർത്ഥികമായ ദുഃഖത്തിന്റെ മറ്റൊരു രൂപമാണെങ്കിൽ ഇന്ത്യ വളരെ അസന്തുഷ്ടി നിറഞ്ഞ ഒരു രാജ്യമാണെന്ന്‌ സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുപ്രകാരം 35 കോടി ഇന്ത്യാക്കാർ, ജീവിയ്ക്കാനാവശ്യമായ ഏറ്റവും ചുരുങ്ങിയ ആഹാരത്തിന്റെ അഭാവത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നു.
27 കോടി ജനങ്ങളാണ്‌ മുതിർന്നവരിൽ നിരക്ഷരരായുള്ളത്‌.
25 കോടി ശുചീകരണ പദ്ധതികളുടെ അഭാവത്തിൽ ദുരിതമനുഭവിക്കുന്നവരായുണ്ട്‌.
അതേസമയം രണ്ടരകോടി ആളുകളെങ്കിലും സ്കോച്ചുവിസ്കി കഴിക്കുന്നവരായുണ്ട്‌. ഉദാരവൽക്കരണം അതിന്റെ ഇറക്കുമതി ഇപ്പോൾ ലളിതമാക്കി.
തൃശ്ശൂരിലെ ഒരു മുന്തിയ ഹോട്ടലിനോട്‌ അനുബന്ധമായുള്ള ബാറിന്റെ പേര്‌ പ്രതീക്ഷാബാർ എന്നാണ്‌. ഇവിടെ ആരുടെ പ്രതീക്ഷയാണ്‌ മുന്നിലുള്ളതെന്ന്‌ പറയാതെ തന്നെ വ്യക്തമാണ്‌.
അതേസമയം സ്വാതന്ത്ര്യത്തിനു മുമ്പ്‌ നാൽപതുവയസുവരെ മാത്രമേ ജീവിക്കു എന്ന നിലയിലായിരുന്ന ഇന്ത്യാക്കാരന്റെ പ്രതീക്ഷിതായുസ്സ്‌ ഇപ്പോൾ 60 ഉയരുകയും ചെയ്തിരിക്കുന്നു.
ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവരുടെ എണ്ണം പ്രതിവർഷം 35 ലക്ഷം വർദ്ധിച്ചു വരുന്നു എന്ന വസ്തുതകൂടി ചേർത്തുവച്ച്‌ ആലോചിക്കുമ്പോൾ ഇന്ത്യ 'ചത്തതിനോക്കുമേ ജീവിച്ചിരക്കിലും' എന്ന നിലയിൽ കഴിയുന്നവരെ കൊണ്ടാണോ നിറയുന്നത്‌ എന്ന സംശയം ഉളവാകുന്നു.
മുൻഗണനകൾ മാറ്റി നിർണ്ണയിച്ച്‌ സാമ്പത്തികസമീകരണം ലക്ഷ്യമാക്കുകയാണെങ്കിൽ സാമൂഹ്യനീതി കൈവരിക്കാനാകും എന്ന ഒരവസ്ഥ മൊത്തം ദേശീയോൽപാദനത്തിന്റെയും ദേശീയ സമ്പത്തിന്റെയും ആശാവഹമായ ചിത്രം നൽകാതിരിക്കുന്നില്ല. ആദർശാത്മകമായ സാമൂഹ്യസൃഷ്ടി അപ്പോൾ ഏത്‌ അടിസ്ഥാനത്തിലായിരിക്കും?
നിറഞ്ഞു തുളുമ്പുന്ന ഫ്രിഡ്ജ്‌, പട്ടുവസ്ത്രങ്ങൾ, നിറഞ്ഞുപുറത്തേക്കു ചാടുന്ന അലമാര, ഗ്യാരേജിൽ പുത്തൻകാർ, മുറിതോറും ടെലിവിഷൻ, കമ്പ്യൂട്ടർ...
ഓരോ കുടുംബവും അത്തരം നിലകൈവരിക്കുന്ന സമൂഹം സുരക്ഷിതമാണെന്ന്‌ പറയാമോ? മനഃശാസ്ത്രപരമായി അങ്ങേയറ്റം അരക്ഷിതവും നൈതികമായി പാപ്പരായതും എന്നാണ്‌ ഗാന്ധിജി അത്തരം അവസ്ഥയ്ക്ക്‌ നൽകിയ വിശദീകരണം. വസ്തുവകകൾ കണക്കറ്റ്‌ വാരിവിഴുങ്ങുന്നതിനും ദൈന്യത സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിലും ഇടയ്ക്കുള്ള ശരിയായ ഒരു വഴിയെക്കുറിച്ചാണ്‌ ഗാന്ധിജി ചിന്തിച്ചതു. ആഗോളമായ ഒരടിസ്ഥാനവും പലപ്പോഴും ഇത്തരം ചിന്തകൾക്ക്‌ കൈവന്നു.
ആറുലക്ഷം ഗ്രാമങ്ങളിലാണ്‌ ഇന്ത്യ എന്ന വിശ്വാസമായിരുന്നു ഇതിന്‌ കാരണം. അവർക്ക്‌ അന്യമായി ഏതാനും സ്ഥലത്ത്‌ സമൃദ്ധിയുടെ തുരുത്തുകൾ ഉണ്ടാകുന്നത്‌ കോടിക്കണക്കിന്‌ ഗ്രാമവാസികളുടെ ദൈന്യം നിറഞ്ഞ നിത്യജീവിതത്തെ ബാധിക്കുന്നതെങ്ങനെ? അവ കർമ്മോന്മുഖമല്ലാത്ത തുരുത്തുകളായിത്തന്നെ അവശേഷിക്കും.
നഗരങ്ങളിൽ കോടിക്കളക്കിന്‌ തിങ്ങി വിങ്ങി ഞെരുങ്ങി കഴിയുന്ന ഗ്രാമീണർക്ക്‌ സ്വസ്ഥമായി ജീവിതം നയിക്കാനാവുകയില്ല. നമുക്കതുകൊണ്ട്‌ ഗ്രാമങ്ങളിൽ പാർക്കേണ്ടതായി വരും. "അവിടത്തെ കൊട്ടാരങ്ങളിലല്ല, കുടിലുകളിൽ" എന്ന്‌ ഗാന്ധിജി നെഹ്‌റുവിനെ ഉപദേശിക്കുകയുണ്ടായി. പാശ്ചാത്യ മാതൃകകളെ നിരാകരിച്ചുകൊണ്ട്‌ സസ്യഭുക്കായ ഗാന്ധി എഴുതിയ 'ഹിണ്ട്‌ സമാജ്‌' എന്ന പുസ്തകം പരിസ്ഥിതി വാദികളും പ്രകൃതി പക്ഷക്കാരും കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ പോലെ ഉയർത്തിപിടിക്കാൻ മാത്രം ശക്തിമത്തായി കരുതുന്നുണ്ടെങ്കിലും 'അപ്രായോഗികം'എന്ന വിശേഷണമാണ്‌ കോൺഗ്രസ്‌ നേതാക്കളായ ഗോഖലെയും നെഹ്‌റുവും അതിന്‌ നൽകിയത്‌. 'വിഡ്ഢിത്തം നിറഞ്ഞ സ്വപ്നം'എന്ന വിശേഷണവുമുണ്ടായി.
ഇന്ത്യയുടെ പാരമ്പര്യം മതം, എന്നിവ അടിസ്ഥാനമാക്കി ഏത്‌ തരത്തിലുള്ള യുഗസൃഷ്ടിക്കാണ്‌ നാം തുനിയേണ്ടത്‌ എന്ന ചിന്ത തുടച്ചുനിൽക്കുന്ന ഹിണ്ട്‌ സ്വരാജ്‌ നഗരസംസ്കൃതിയുടെ നിരാകരണമാണ്‌. കണ്ണഞ്ചിപ്പിക്കുന്ന പാശ്ചാത്യപുരോഗതിയിൽ നാം വീഴരുതെന്നാണ്‌ അത്‌ ആവർത്തിച്ചു പറയുന്നത്‌.
നഗരവൽക്കരണത്തെ അനുകൂലിക്കുന്നവരുടെ കണ്ണിൽ ഗ്രാമങ്ങൾ അന്ധവിശ്വാസം നിറഞ്ഞവയാണ്‌. അവിടെ പുരോഗതി സംബന്ധിച്ച ആധുനിക സ്വപ്നങ്ങൾക്ക്‌ സ്ഥാനമില്ല. ജാതി അടിസ്ഥാനമാക്കിയുള്ള മതചിന്ത ഗ്രാമങ്ങളെ മുഴുവൻ പട്ടണങ്ങളാക്കി മുന്നോട്ടുള്ള പ്രയാണം ത്വരിതപ്പെടുത്തണം. പഴമയെ ചവുട്ടിത്താഴ്ത്താതെ മുന്നോട്ടുപോകാൻ വയ്യ.

ദൈവം മുകളിലുണ്ടെങ്കിൽ
ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ച അംബേദ്കർ തൊട്ട്‌ ജിന്ന-നെഹ്‌റു വരെയുള്ള എല്ലാ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടേയും ഉള്ളിലിരുപ്പ്‌ അതാണെന്ന്‌ ഗാന്ധിജിയ്ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ നഗരവാസികളെപ്പറ്റി രാഷ്ട്രപിതാവ്‌ ഇപ്രകാരം പറഞ്ഞത്‌.
"ഭാരതത്തിലെ അരപ്പട്ടിണിക്കാരായ ജനസമൂഹം പതുക്കെ ജീവനില്ലാത്ത അവസ്ഥയിലേക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുന്നതിനെപറ്റി നഗരവാസികൾക്ക്‌ വളരെ കുറച്ചു മാത്രമേ അറിയുകയുള്ളു. നാഗരികർക്ക്‌ അനുഭവിക്കാവുന്ന ദൈന്യതയാർന്ന സുഖം വിദേശികളായ ചൂഷകരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിന്റെ പ്രതിഫലനമാണെന്നും അതിന്‌ ലഭിക്കുന്ന ലാഭവും ഇടനിലക്കാരായി നിൽക്കുന്നതിന്റെ വരുമാനവും ജനസമൂഹത്തെ പിഴിഞ്ഞുണ്ടാക്കുന്നതാണെന്നും അവർ അറിയാതെ പോകുന്നു. ബ്രിട്ടൺ ഇന്ത്യയിൽ നിയമം മുഖേന സ്ഥാപിച്ചു എന്ന പറയുന്ന സർക്കാർ ഇങ്ങനെ പാവപ്പെട്ടവരെ ചൂഷണം ചെയ്യാനുള്ളതാണെന്നും അവർക്കറിഞ്ഞുകൂടാ. കണക്കുകൾ കൊണ്ടുള്ള ജാലവിദ്യയ്ക്കോ മയം വരുത്തിയ പെരുമാറ്റത്തിനോ ഗ്രാമങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയുന്ന അസ്ഥികൂടങ്ങളുടെ തെളിവ്‌ വിശദീകരിച്ച്‌ തരാനാവില്ല. ഒരു കാര്യത്തിൽ എനിക്ക്‌ സംശയം യാതൊന്നുമില്ല. ഇംഗ്ലണ്ടും ഇന്ത്യയിലെ നഗരവാസികളും ദൈവം മുകളിലുണ്ടെങ്കിൽ, ചരിത്രത്തിൽ ഒരു പക്ഷേ അന്യമായിരിക്കുന്ന ഈ മനുഷ്യധ്വംസനത്തിന്‌ മറുപടി പറയേണ്ടതായി വരും."
പ്രകോപനം സൃഷ്ടിച്ച്‌ ക്രമസമാധാനനില തകർക്കുന്ന ലേഖനങ്ങൾ എഴുതിയതിന്‌ ഗാന്ധിജി ആറു വർഷത്തേക്ക്‌ ശിക്ഷിക്കപ്പെട്ടതു തന്നെ ഏറ്റവും കൂടുതൽ ശിക്ഷ നൽകി ജയിലിലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്‌. (നിയമപ്രകാരം പരമാവധി ശിക്ഷ ആറുവർഷമാണ്‌) വിധ്വംസകമായ എഴുത്തിലൂടെ അക്രമപ്രവണതകൾ അഴിച്ചുവിട്ടു എന്നതിനായിരുന്നു വിചാരണ. അസമത്വത്തിന്‌ പരിഹാരം തേടിയുള്ള പ്രയാണം മുമ്പേ തുടങ്ങിയിട്ടുണ്ട്‌. 1931 ൽ കറാച്ചിയിൽ ചേർന്ന 48-​‍ാം കോൺഗ്രസ്സ്‌ ഒരു പ്രമേയം മുഖേന ആവശ്യപ്പെട്ടു- സാധുജനങ്ങളെ ഒരു വിഭാഗം ചൂഷണം ചെയ്യുന്നത്‌ അവസാനിപ്പിക്കണം. അതിന്‌ രാഷ്ക്രീയ സ്വാതന്ത്ര്യം മതിയാവുകയില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുന്നതിനോടൊപ്പം പട്ടിണിപാവങ്ങളുടെ യഥാർത്ഥമായ സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. ബനാറിസ്‌ കോൺഗ്രസ്സിൽ സംപൂർണ്ണാനന്ദ ഒരു പടി കൂടികടന്ന്‌ ആവശ്യപ്പെട്ടു. 'രക്തരഹിത വിപ്ലവം അപ്രായോഗികം, രക്തം ചൊരിയണം'.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ദാരിദ്ര്യം നിലനിൽക്കുന്നത്‌ സന്തുലിതമായ ആസൂത്രണത്തിന്റെ അഭാവം മാത്രമല്ല വ്യക്തമാക്കുന്നത്‌. പദ്ധതികൾക്ക്‌ രൂപം നൽകുന്നത്‌ നഗരങ്ങളിൽ സുരക്ഷിതമായ സ്ഥാനങ്ങളിലിരിക്കുന്ന അഭ്യസ്തവിദ്യരാണ്‌. അവർ ഗ്രാമങ്ങളുമായി ബന്ധമില്ലാത്തവരാണ്‌.
പദ്ധതികൾ നടപ്പാക്കുന്നവർക്ക്‌ നഷ്ടപ്പെട്ട ഗ്രാമീണാഭിമുഖ്യമാണ്‌ പ്രധാനപ്പെട്ട പ്രശ്നം. ജനങ്ങളുടെ സൂക്ഷിപ്പുകാർ എന്ന നില വിട്ട്‌ ജനങ്ങളുടെ യജമാനന്മാരാണെന്ന ഭാവം ഭരണകർത്താക്കളായി വന്ന ജനസേവകർക്കു കൈവന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിദേശികളുടെ കഠിനഹൃദയത്തിനു പകരം അധികാരത്തിലേറിയ അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ കഠിനഹൃദയമാണ്‌ ഇന്ന്‌ ഗ്രാമങ്ങളുടെ പ്രശ്നം.
ഇന്ത്യയിലെ സി.ഡി.പി (കമ്മ്യൂണിറ്റി ഡെവലപ്‌മന്റ്‌ പ്രോഗ്രാം) അഥവാ ഗ്രാമീണ വികസനം 'ബൂർഷ്വാ ആസ്ഥാനത്തിനെതിരെ ബോംബ്‌ വർഷിക്കുക' എന്ന 1949ലെ ചൈനീസ്‌ വിപ്ലവനേതാവ്‌ മാവോവിന്റെ ആഹ്വാനം നക്സൽബാരിയിലും ശ്രീകാകുളത്തും പ്രതിധ്വനിച്ച പശ്ചാത്തലത്തിൽ പരിശോധിക്കണം.
എട്ടാവാ അനുഭവം
തെലുങ്കാന അടക്കമുള്ള ജനകീയ സമരങ്ങളെ ഇന്ത്യൻ പട്ടാളം അടിച്ചമർത്തിയ സാഹചര്യത്തിൽ 1951 കാലഘട്ടത്തിൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരും ഫോഡ്‌ ഫൗണ്ടേഷൻ പ്രതിനിധികളും ഇന്ത്യയിലെ 800 ഗ്രാമങ്ങളെ തെരഞ്ഞെടുത്ത്‌ 55 കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ആരംഭിച്ചതു 11 ലക്ഷം ഗ്രാമീണരെ ലക്ഷ്യമാക്കിയാണ്‌. ഗാന്ധിജിയുടെ ജന്മനാളായ ഒക്ടോബർ 2 ന്‌ (1952) ഒരു കുട്ട മണ്ണു ചുമന്നുകൊണ്ട്‌ നെഹ്‌റു ഉദ്ഘാടനം ചെയ്തപ്പോൾ അമേരിക്കൻ അംബാസിഡർ ചെസ്റ്റർ ബൗൾസ്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌.
"പ്രധാനമായും എട്ടാവാ അനുഭവങ്ങളെ മുൻനിർത്തിയുള്ള ഈ ഗ്രാമീണ പരിപാടി അടുത്ത മൂന്നുനാലു വർഷത്തിനകം നാലരശതമാനത്തിൽ കൂടുതൽ വരുമാനം പ്രാദേശികമായി സൃഷ്ടിക്കും."
ആസൂത്രണ കമ്മീഷൻ മുഖേന നടപ്പാക്കിയ ഇത്‌ ഇന്ത്യയെ അട്ടിമറിക്കാനാണെന്നും ഇതിന്റെ മുഖ്യനിർവാഹകൻ എസ്‌.കെ.ഡെ അമേരിക്കക്കാരനാണെന്നും സി.ഐ.എ. ചാരഭയമുള്ള ഒരു എം.പി ഒന്നും അറിയാതെ പറഞ്ഞുപോയതല്ല. വാഗ്ദാനം ചെയ്ത ഗ്രാമസ്വർഗ്ഗം സാക്ഷാത്ക്കരിക്കാനാവാതെ 1957ൽ നെഹ്‌റു സർക്കാർ ബൽവന്തറായ്‌ മേത്ത കമ്മറ്റിയെ ഗ്രാമീണ ദാരിദ്ര്യം സംബന്ധിച്ച നടപടി ക്രമങ്ങൾക്ക്‌ നിശ്ചയിച്ചു. പദ്ധതി എട്ടായപ്പോൾ ദരിദ്രമോചന മന്ത്രമായി ഐ.ആർ.ഡി.പി (സംയോജിത ഗ്രാമ വികസന പദ്ധതി) ആവിഷ്കരിച്ചു. ഇത്‌ 1952 മുതൽ നടപ്പിലാക്കിയ നിരവധി പേരുകളിലുള്ള നാൽപതോളം ഉദ്ധാരണപരിപാടികൾ പരാജയമടഞ്ഞു എന്ന കുറ്റസമ്മതത്തോടെയാണ്‌. ക്രാഷ്‌ പ്രോഗ്രാം, റൂറൽമാൻ പവർ പ്രോഗ്രാം, പാക്കേജ്‌ പ്രോഗ്രാം എന്നിങ്ങനെ ഇംഗ്ലീഷിൽ ഗ്രാമീണരെ ഭയപ്പെടുത്തുന്ന പരമ്പരയിൽ അവസാനത്തെ ഐ.ആർ.ഡി.പി പ്രകാരമുള്ള പണം കേന്ദ്രത്തിൽ നിന്ന്‌ നേരിട്ട്‌ ഗ്രാമങ്ങളിലേക്കു വന്നു. സംസ്ഥാനം പകുതി സംഭാവന ചെയ്യുന്ന ദരിദ്രരിൽ ദരിദ്രരായവർക്ക്‌ ആദ്യം എന്ന സങ്കൽപത്തിൽ നടപ്പാക്കി തുടങ്ങിയ ഈ പദ്ധതിയനുസരിച്ച്‌ ദുർബലവിഭാഗങ്ങൾക്ക്‌ പണം നേരിട്ട്‌ കൊടുക്കുന്നില്ല പകരം തൊഴിലെടുക്കാനുള്ള പണിയായുധം മതി എന്ന മട്ടിലുള്ള അവിശ്വാസം നിലനിന്നു. പിന്നീട്‌ ഒമ്പതാം പദ്ധതിയായപ്പോഴേക്കും പണമായും സഹായം നൽകാമെന്നു വന്നതോടെ മുമ്പ്‌ നടപ്പാക്കി ദുർവ്യയം ചെയ്ത 40 പദ്ധതികളുടെ വഴിയ്ക്കുതന്നെ സംയോജിത വികസനവും നീങ്ങിത്തുടങ്ങി. ഗ്രാമങ്ങളിൽ ഇപ്പോഴും പഞ്ചായത്തുകൾ വഴി പണം നൽകുന്ന സംയോജിത പദ്ധതിയുടെ പേരിൽ വീണ്ടും മാറ്റം വന്നു. സ്വർണ്ണജയന്തി ഗ്രാമറോസ്ഗാർ യോജന. ഇതിന്റെ ഗുണഭോക്താക്കൾ സ്വറോസ്ഗാരികൾ എന്നറിയപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ സേവനം ചെയ്ത ആൽബർട്ട്‌ മേയർ എന്ന അമേരിക്കക്കാരൻ ഉത്തർപ്രദേശിലെ ഒരു കുഗ്രാമമായ എട്ടാവാ അടിസ്ഥാനമാക്കി ആവിഷ്കരിച്ച പെയിലട്ട്പദ്ധതിയെയാണ്‌ നമ്മുടെ ഗ്രാമീണ ആസൂത്രണത്തിന്‌ അടിസ്ഥാനശിലയാക്കിയത്‌. 1948-ൽ മേയർ ഒരു കൃഷി വിദഗ്ദ്ധന്റെയും കാർഷിക എഞ്ചിനീയറുടെയും വ്യവസായ വിദഗ്ദ്ധന്റെയും സഹായത്തോടെ 364 ഗ്രാമങ്ങളിലേക്ക്‌ പിന്നീട്‌ വ്യാപിപ്പിച്ച എട്ടാവാ പദ്ധതി അതിനുമുമ്പ്‌ ടാഗോർ തുടങ്ങിവച്ച ശ്രീനികേതൻ (1921), മാർത്താണ്ഡത്ത്‌ സ്പെൻസർ ഹാച്ചും കെ.ടി.പോളും തുടങ്ങിയ ഗ്രാമീണ കേന്ദ്രം, ഗാന്ധിജിയുടെ സേവാഗ്രാമം (1936), എസ്‌.കെ.ഡെയുടെ നീലോഖരി(1948) എന്നിവയോട്‌ ആദർശപരമായ ദാർഡ്യം പുലർത്തി. അഭയാർത്ഥിപ്രശ്നം ഉള്ളുലച്ചപ്പോൾ എഞ്ചിനീയറുദ്യോഗം ഉപേക്ഷിച്ച്‌ ഒരുറുപ്പിക മാത്രം ശമ്പളം സ്വീകരിച്ച്‌ സ്വരാജ്യത്ത്‌ മാതൃകാ സാമൂഹ്യ കേന്ദ്രം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ എസ്‌.കെ.ഡെ. എന്ന പഞ്ചാബി പിന്നീട്‌ കേന്ദ്രത്തിൽ സാമൂഹ്യ വികസന മന്ത്രിയായി. കൃഷിവകുപ്പിന്റെ കീഴിലാണെങ്കിലും തന്നെപ്പോലെ ജനസേവനം വ്രതമാക്കുന്നവരെ രാഷ്ട്രീയതാൽപര്യങ്ങൾക്കതീതമായി സാമൂഹ്യതാൽപ്പര്യം മുൻനിർത്തി ഗ്രാമപ്രസ്ഥാനത്തിലേക്ക്‌ ആകർഷിക്കാൻ സാധിച്ച ഡേയ്ക്ക്‌ ആദർശപരിമളം നഷ്ടപ്പെട്ട ഭരണാധികാരികൾ അടുത്ത തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു നൽകിയില്ല. സാമൂഹ്യവികസനം എന്ന വകുപ്പ്‌ സാമൂഹ്യപുനർനിർമ്മാണ വകുപ്പ്‌, ഗ്രാമവികസന വകുപ്പ്‌ എന്നിങ്ങനെ പേരുമാറ്റി കേന്ദ്രത്തിൽ കൃഷിവകുപ്പിന്റെ അനുബന്ധമായി. ഭാരിച്ച തുക ചെലവഴിക്കുന്ന കാർഷിക സർവ്വകലാശാലകൾ സ്റ്റേറ്റുകളിലും കൃഷിവകുപ്പിന്റെ കീഴിലാണ്‌. അപ്പോഴും ബജറ്റിലെ മൊത്തം തുകയുടെ 20-25 ശതമാനം ഗ്രാമങ്ങളുടെ പേരിൽ വകയിരുത്തപ്പെട്ടു.

പഞ്ചവത്സര പദ്ധതി സരിഗമ.....
1921-ൽ ഗാന്ധിജി പറഞ്ഞത്‌ "എല്ലാവരും ഖാദി മതപ്രവർത്തനത്തിലേർപ്പെട്ടാൽ ഒരു വർഷത്തിനകം സ്വാതന്ത്ര്യം" എന്നായിരുന്നു. ഇറക്കുമതി തുണി ഉപേക്ഷിച്ചതോടെ ആഭ്യന്തരാവശ്യങ്ങൾക്കുള്ള ഖദർ ഇവിടെ ഉദ്പാദിപ്പിക്കപ്പെടാത്തതിനാൽ വ്യവസായികൾ മിൽത്തുണി നിർമ്മിച്ച്‌ ലാഭമുണ്ടാക്കി.
സ്വാതന്ത്ര്യാനന്തരം യന്ത്രം അനിയന്ത്രിതമായി ഉപയോഗിക്കുന്ന സ്വകാര്യ വ്യവസായികളുടെ സുഭിക്ഷത വർദ്ധിപ്പിക്കുന്ന നടപടികളാണ്‌ വന്നത്‌. രാജ്യരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണവും ആണവോർജ്ജവും റയിൽവേയും സർക്കാർ നിയന്ത്രണത്തിലായപ്പോൾ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കേണ്ടതില്ല എന്ന്‌ 1948 ഏപ്രിൽ ആറാംതീയതി അംഗീകരിച്ച അഖിലേന്ത്യാ വ്യവസായ നയം പ്രഖ്യാപിച്ചു. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആരംഭം ലൈസൻസ്‌-പെർമിറ്റ്‌ രാജ്‌ ഉദ്ഘാടനത്തോടൊപ്പമായിരുന്നു. ഗ്രാമങ്ങളിൽ ആലസ്യവും നഗരങ്ങളിൽ സമ്പത്തിന്റെ കേന്ദ്രീകരണവും നടന്നു. വിഘടനവാദവും ജാതിമത ശൈഥില്യവുമെല്ലാം നഗരം അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന്റെ കെടുതികളാണ്‌. ഖാദി നിർമ്മാണം ആസ്പദമാക്കി ഗ്രാമങ്ങളുടെ പുനഃസംവിധാനം നടത്താത്ത പക്ഷം ഇന്ത്യയ്ക്ക്‌ ഭാവിയില്ലെന്ന ഗാന്ധിവചനം പ്രവചനാത്മകമായി. കൃത്യമായ കണക്കുകളുടെ അഭാവത്തിൽ സ്ഥിതി വിവരക്കണക്കുകൊണ്ടുള്ള കസർത്തായി വാർഷിക ബജറ്റും പഞ്ചവത്സരപദ്ധതികളും മാറി.
ഗ്രാമം പുരോഗതി പ്രാപിക്കാൻ മനുഷ്യർക്ക്‌ സത്യവും അഹിംസയും വേണം. അതിന്റെ അർത്ഥം മണ്ണിൽ അടിത്തറ കെട്ടി കല്ലും കമ്പിയും കോൺക്രീറ്റും കൊണ്ട്‌ മേൽക്കൂര പണിത വീടുപോലുള്ള ആസൂത്രണത്തിന്റെ ഊടും പാവും മാറ്റിത്തീർക്കണം എന്നതാണ്‌. ആസൂത്രകരും നിർവ്വഹണ ചുമതലയുള്ളവരും കാഠിന്യത്തിനുപകരം ഗാന്ധിജിയുടെ ഹൃദയനൈർമല്യമുള്ളവരായി പരിണമിയ്ക്കാൻ നഷ്ടപ്പെട്ട ഗ്രാമീണാഭിമുഖ്യം തിരിച്ചുവരണം.

മാനിഷാദ


pala t j varkey
മൗനമോ,
തിളയ്ക്കുന്ന
ലാവയും
വാല്മീകമോ,
ചേതന
വിങ്ങിച്ചുഴിയും
മാംസവൽക്കം
മദ്ധ്യാകാശ
ചില്ലമേൽ
തൂങ്ങും
അമ്പേറ്റ പക്ഷിപോൽ
നോവിൻ
ഹൃദയപ്പാടുകൾ....!
അറിയാം......
കാത്തിരിപ്പുണ്ട്‌ നീ
എൻപ്രകാശവും
മഴവിൽ കുലപ്പതും നോക്കി
കണ്ണീർകണങ്ങൾക്കുമപ്പുറം

ഗണേശവന്ദനം



pala t j varkey

കരളും പിളർന്നാണ്‌
നോവും നിറഞ്ഞാണ്‌
പ്രാസവും ഛന്ദസ്സുമുലച്ചാണ്‌
ചിദാരണ്യം ചടുലമെരിച്ചാണ്‌
രാത്രികൾ വരുന്നത്‌......!

നിറം നിറമായ്‌
പൊഴിച്ചൊഴിഞ്ഞ്‌
ദളം ദളമായ്‌
കൊഴിച്ചൊഴിഞ്ഞ്‌
ആകാശമാവോള-
മുരിഞ്ഞെറിഞ്ഞ്‌
ജീവന്റെ നൃത്തം വരപ്പൂ....

ആകാശമെത്രയുരിഞ്ഞെറിഞ്ഞാലും
നിന്നിലപാരത ബാക്കി
നിറങ്ങളെത്ര പൊഴിച്ചൊഴിഞ്ഞാലും
ഒരു മുഴുമഴവില്ലു ബാക്കി
നിൻജരാനരയ്ക്കുള്ളിലും
കോടിയൗവനം ബാക്കി....
ചായം പടരാതെയും
ആടകളുലയാതെയും
വിയർപ്പിൽ കുളിച്ച്‌
ഗണേശവന്ദനം....

ശിവമയം

indira balan


ഭാവങ്ങള്‍ തന്‍ മഴവില്ലു തീര്‍ത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിന്‍ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി

അടര്‍ന്നുവീഴുന്നു ശിവമയമാം
സൌഗന്ധിക നിമിഷങ്ങള്‍ ഹന്ത
തേങ്ങുന്നു നിറഭേദങ്ങളാം
വിരഹത്തിന്‍ നിസ്വനങ്ങള്‍

സിന്ദൂരശോഭ പകരില്ലിനി
രാവിന്‍ കമലദളങ്ങള്‍ തീര്‍ക്കുവാന്‍
വിരിയില്ലിനി മണിനൂപുരത്തിന്‍
മന്ത്രധ്വനികളായി മലരുകളും

അരങ്ങിലെ ഒറ്റത്താമരപ്പൂവായി
ഇന്ദ്രനീലപ്രഭാഭാസുരമായി
മറഞ്ഞു തിരശ്ശീലക്കകത്തേക്കു
കാലത്തിന്‍ അഭിനയ നൈപുണ്യം

പെണ്ണഴകിന്‍ പ്രപഞ്ചമൊരുക്കി
സ്വത്വപ്രധാനമാം ശക്തിയേകി
അര്‍ത്ഥപൂര്‍ണ്ണങ്ങളാക്കി കടന്നുപോയി
കനകോജ്ജ്വലങ്ങളാം നിമിഷങ്ങളും

നിലച്ചു ചിറകടിയും ഒഴിഞ്ഞു തിരകളും
പെണ്‍പ്രാഭവത്തിന്നരങ്ങും ഘനീഭവം
കണ്ണടച്ചു മൂകം കളിവിളക്കും
നമ്രശിരസ്ക്കരാവുന്നു ചരാചരങ്ങളും

നിർവ്വചനങ്ങൾ



padma das

പ്രണയം:
നിലയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ
എടുത്തുചാടപ്പെടുന്ന ഒരാഴക്കയം

നൃത്തം:
നർത്തനം കഴിഞ്ഞാലും
നർത്തകിയൊഴിഞ്ഞാലും
നിത്യവും ചിത്തം തന്നിൽ
പീലി നീർത്തിടുവത്‌.

ഗന്ധർവൻ:
മഴനൂലിഴകളിൽ ഊർന്നിറങ്ങി
ഞൊടിയിട നീണ്ട മുത്തം കൊണ്ട്‌
കുളക്കടവിലെ കന്യയിൽ
ആരോരുമറിയാതെ
ജീവന്റെ വിത്തെറിഞ്ഞുപോയവൻ

പെണ്ണുടൽ:
അക്ഷൗഹിണികളില്ലാതെ
പടഹധ്വനികളില്ലാതെ
അധിനിവേശിച്ചു കീഴ്പ്പെടുത്താൻ
നിന്റെ വാഗ്ദത്തഭൂമി!

ജീവിതം:
ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി
കുടിയ്ക്കാറാവുമ്പോഴേയ്ക്കും
തീർന്നു പോവുന്നത്‌.

അമ്മ:
കണ്ണീർ കുടിച്ചുതളർന്ന
ആർദ്രയായൊരു
മഷിത്തണ്ട്‌

വീട്‌:
എവിടെ പറിച്ചുനട്ടാലും
ഏതു പറുദീസയിൽ നിന്നും
നിന്നെ തിരിച്ചുവിളിക്കുന്ന
ഒരു ഇമയനക്കം

മുഖംമൂടി:
എടുത്തണിയാൻ എനിക്കൊന്ന്‌
എടുത്തെറിയാൻ നിനക്കൊന്ന്‌

നഗരം:
വക്കു ചിന്നിയ
കുടിയ്ക്കാനാവാത്ത
പാനപാത്രം

ഉന്മാദി:
കാലിൽ
ചങ്ങലകൾ വലിഞ്ഞുമുറുകുമ്പോഴും
തലയിൽ നിന്ന്‌
ദേശാടനക്കിളികളെ പറത്തിവിട്ട്‌
സ്വാതന്ത്ര്യത്തിലേയ്ക്ക്‌
ഊളിയിട്ടവൻ

വേട്ടക്കാരൻ:
ഇരയായ്ത്തീരും വരെ
ചര്യ വേട്ടയാക്കിയോൻ

മരണം:
കാർട്ടൂണിലെ ജെറി
എങ്ങനെയും കണ്ടെടുക്കും
ജയിക്കാനുള്ള വഴി

കവി:
ഇരവിന്റെ മറുകര താണ്ടാതെയും
പകൽ വെളിച്ചത്തിലേയ്ക്ക്‌
കൂപ്പുകുത്തുവാൻ

കവിത:
നിർവചനങ്ങളുടെ
തമോസീമകൾ ലംഘിച്ച്‌
അനന്തവിഹായസ്സിലേക്ക്‌
പറന്നലിയുന്ന
ഈറൻ നിലാവ്‌ .

അക്ഷരം


sivana

(സമൂഹത്തിൽ നിന്നും സ്വയം അടർന്ന്‌ മാറി സ്വന്തം മുറിയിൽ പുസ്തകങ്ങൾക്കൊപ്പം അടച്ചിരിക്കുന്ന എഴുത്തുകാരുടെ പരമ്പരയിൽ പെടുത്തി എന്നെ കാണാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌- ഒർഹാൻ പാമുക്‌)

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ ജാലകത്തിന്റെ
പകലിരവു മാത്രം

ദൂരേ മലകളിൽ
പെയ്തു തുലയുമോ
രേതോമഴത-
ന്നിരമ്പൽ മാത്രം

ചക്രവാളങ്ങളിൽ
ദിക്കറ്റുഴലുന്ന
ഏകാകിയാം കടൽ
കാറ്റുമാത്രം

മരണം മണക്കുന്ന
ചിത്തബ്ഭ്രമത്തിന്റെ
കാണാത്ത ഘോര
ദൃശ്യങ്ങൾ മാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ മനം പായു-
മഴലുമാത്രം

സന്ധ്യയ്ക്കു വീടിന്റെ
യുമ്മറത്തെന്തിനോ
കണ്ണുനീർ വാർക്കു
ന്നൊരമ്മ മാത്രം

കനിവറ്റ മുറ്റത്ത്‌
കൈക്കുഞ്ഞുമായ്‌ പിച്ച
തെണ്ടും വിശപ്പിന്റെ
തേങ്ങൽ മാത്രം

വ്യർത്ഥജന്മത്തിന്റെ
കുരിശുമായ്‌ ജീവിതം
വേച്ചു നടക്കുമീ
കാഴ്ചമാത്രം

ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈ വിഷം നൽകുന്ന
ശാന്തി മാത്രം

വേരറ്റുവീഴുന്ന
രക്തബന്ധങ്ങളിൽ
പൊട്ടിച്ചിരിക്കുന്ന
തത്വശാസ്ത്രം

കെട്ടിപ്പുണർന്നു
കിടക്കും മനസ്സിലും
ഞെക്കിക്കൊലയ്ക്കുള്ള
തൃഷ്ണമാത്രം

കുടപ്പിറപ്പിന്റെ
പെണ്ണിനെ പ്രാപിക്കു-
മാധ്യാത്മചിത്തന്റെ
വേദശാസ്ത്രം

ഒരു തുണ്ടു മണ്ണിനാ-
യച്ചനെക്കൊല്ലുന്നൊ-
ഭ്യസ്തവിദ്യന്റെ
പ്രത്യയശാസ്ത്രം

ഈ മുറിമാത്രം
ഈ മൗനം മാത്രം
ഈ മുറിക്കപ്പുറം
ചുടുകാടു മാത്രം

ദൈവം പണത്തിന്റെ
കാൽക്കൽ നമിക്കുമ്പോ-
ളെങ്ങും പിശാചിന്റെ
നീതിമാത്രം

പച്ചനോട്ടിന്റെ
മടിയിൽ തൻ പ്രാണനെ
വെച്ചുമടങ്ങുന്ന
ഗർഭപാത്രം

തീരാത്ത ഭൗതികാ-
സക്തിതൻ ചൂളയിൽ
പൊട്ടിത്തെറിക്കും
ജഡങ്ങൾ മാത്രം

അന്ത്യവിധിവരും
മുമ്പീ നിഷാദന്റെ
അന്ത്യാഭിലാഷമാം
ഭ്രാന്തുമാത്രം
ഈ മുറി മാത്രം
ഈ മൗനം മാത്രം
ഈയക്ഷരത്തിന്റെ
കനിവ്‌ മാത്രം

യദുകാണ്ഡം


r manu

(രാധാകൃഷ്ണന്മാർ പ്രണയസാന്ത്വനങ്ങളുടെ പരസ്പരാശ്വാസങ്ങളാണ്‌. ആധുനിക ഫെമിനിസം ദുർവ്യാഖ്യാനങ്ങളുടെ തീവ്രമായ ഭാഷയിലെത്തുമ്പോൾ അത്‌ അങ്ങനെയൊക്കെയല്ലാതെ കൂടുതൽ ജുഗുപ്സാവഹമായിത്തീരുന്നു)

കണ്ണനെവിട്ടു വേണു കവർന്നു
ചിലങ്കചുട്ടുമീ കാളിന്ദിയിൽ
കാർക്കിച്ചടിയൊഴുക്കിലുടയാടയൂരി
യറിഞ്ഞൊടുവിൽ രാധ തേങ്ങുന്നു.

കർക്കിടകക്കാറ്റു പെയ്യും മഴയിലീ
ക്കാഴ്ച മങ്ങിയ തിരകളിൽ
കാഴ്ചബംഗ്ലാവിലൊരു മൂല-
യിലാരോ മുരളിയൂതുന്നു.

വേണുകവർന്ന രാധയല്ല
നിശാസംഗീത രാപ്പാടിക്കൂട്ടങ്ങളല്ല
പിന്നെയാരാണതെന്തിനാണെന്നു-
റക്കെ ചോദിച്ച യാദവപ്രജകളലിയുന്നു.

കാട്ടുതീയൂതിപ്പിടിപ്പിച്ചു കാളിന്ദി വറ്റിച്ചു
കാർകൊണ്ട മുകിലുകൾ
കരിമഴയായ്‌ പെയ്തുതീരുന്നു
കഠിനാമാം വജ്രത്തിലീത്തെരുവിലെ
നെയ്ത്തുകാരന്റെ സൂചിതറയുന്നു
രാജവീഥി തന്റരികിലൊരു
യാദവൻ ഗോമാതമാംസം വിൽക്കുന്നു

രസനയിൽ രക്തരേണുക്കൾ കിനിയുന്നു
പൂതനാ മുലഞ്ഞെട്ടു മുളപൊന്തി
നന്ദന്റെ വസതിക്കു തണലായ്‌
തൊടിയിൽ ശ്വേതചെമ്പരത്തി-
പ്പൂവിൻ കുരുന്നുകൾ കരിവീണ
പനിനീരു പൂക്കളാകുന്നു

വാക്കുകൾ കൂനകൂടിയിരിക്കുന്ന
വാതിലിൻ പടികളിൽ
ബലഭദ്ര ഗദയോ
എലിതിന്നലങ്കാരപടമായ്‌

മച്ചിൻപുറത്തു നിന്നും
താളിയോലക്കൂട്ടങ്ങൾ കൂട്ടി-
യിട്ടെരിച്ചൊടുവിൽ ചൂടുകായുന്ന
രാധ പേപിടിച്ചലയുന്ന രാജന്റെ
ദുഷ്ചിത്രമോർത്തു തേങ്ങുന്നു.

രാജവീഥിയിൽ രാധ വിധവ-
യെപ്പോലന്തിച്ചു നിൽക്കുന്നു
കുപ്പിവളപ്പൊട്ടുകളിൽ
ചിതൽനാമ്പുകൾ നക്കുന്നു
ചന്ദ്രനൊരു ചീത്ത
കണ്ണുകൊണ്ടുറ്റുനോക്കുന്നു
കാവൽകുന്തമുനകളിൽ
കുഷ്ഠരേണുക്കൾ മാത്രം

ജന്മാന്തരദോഷവിദ്വേഷ
പർണ്ണശാലാതളങ്ങളിൽ
പാമ്പുകൾ പിണയുന്ന
പിന്നാമ്പുറങ്ങളിൽ
പാപങ്ങൾ കുമ്പസാര-
ക്കൂട്ടിലൂതിയുരുക്കുന്ന പോലെ
യദുനാഥനെരിയുന്ന
മനസ്സിന്റെയഗ്നികുണ്ഠങ്ങളിൽ
കണ്ണുനീരിറ്റുവീഴ്ത്തി-
ശ്ശാന്തമീ നിദ്രയെപ്പുൽകുന്നു....

ആലിലത്തുഞ്ചത്തുനിന്നൂർ-
ന്നിറങ്ങുന്നു വേണുനാദം
വേടന്റെ ഞാണൊലിയെങ്ങോ മറഞ്ഞു
പിന്നെയാരാണതെന്തിനാണെന്നുറക്കെ
ച്ചോദിച്ചയാദവപ്രജകളൂടുവഴികൾ തിരയുന്നു.

ചാവികൊടുത്ത്‌ നൃത്തമാടിച്ച പാവ



padma das

ബാല്യം അഭിരമിച്ചതു
കൊത്താങ്കല്ലിലും പൂത്താങ്കിരിയിലും
മയിൽപ്പീലി പ്രസവത്തിലും
കൗമാരം
ഗന്ധർവ്വമോഹങ്ങളിൽ
ദാമ്പത്യം വിരുന്നു വിളിച്ചതു
പതിനേഴിന്റെ പടിവാതിൽക്കൽ
ഈറൻ സ്വപ്നങ്ങളെ
തെക്കിനിയിലെ അയയിൽ
ഉണക്കാനിട്ടാണ്‌
അവൻ അതിനു പിറകേ പോയത്‌
കുഞ്ഞുൽപാദനയന്ത്രമായാലും
അലക്കുകല്ലും അരകല്ലായുമാണ്‌
യൗവ്വനം തേഞ്ഞരഞ്ഞ്‌
മധ്യവയസ്സിന്‌ വഴിമാറിയത്‌
വാർദ്ധക്യത്തിന്റെ സമ്മാനമായിരുന്നു
സമ്പൂർണ്ണ പരിചാരികാ പട്ടം
ഇനിയും ചാവികൊടുത്ത്‌
ആരും മുറുക്കാനിന്ന് വന്നപ്പോഴാണ്‌
തനിയെ നൃത്തമാടാനുള്ള
തന്റെ കഴിവില്ലായ്മ
അവൾ തിരിച്ചറിഞ്ഞത്‌.

പപ്പാ ജൽദി ലൗട്ടായേഗാ



v p ramesan


ഇത്‌ ബുണ്ഡേൽഖണ്ഡ്‌. പടയോട്ടങ്ങളും കുതിരകുളമ്പടികളും രഥചക്രങ്ങളുടെ സംഗീതവും വാൾ വീശലിന്റെ ഈശലുകളും കേട്ട്‌ പുളകം കൊണ്ട ഭൂമി. കൈബർ ചുരം വഴി ഇറങ്ങിവന്ന ആക്രമണകാരികളെ നേരിട്ട വീരന്മാരുടെ വിശ്രമഭൂമി. ബുണ്ഡേൽഖണ്ഡിന്റെ വിരിമാറിനകത്ത്‌ ധീരദേശാഭിമാനികളുടെ ആത്മാക്കൾ ചങ്കിടിച്ചു നിൽക്കുന്നു. മനുഷ്യനും പ്രകൃതിയും ചേർന്ന്‌ പാടിയ പാട്ടിൽ വിളഞ്ഞ ഗോതമ്പുമണികളും ഇന്ന്‌ വിസ്മൃതിയിലാണ്‌. ബുണ്ഡേൽഖണ്ഡിന്റെ മൺവീടുകൾ രണ്ടുവർഷമായി തുടരുന്ന കൊടുംവേനലിൽ പട്ടിണിയാണ്‌. മൺവീടുകളുടെ മേൽ വിതറിയ ഗോതമ്പ്‌ വൈക്കോൽ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. സൂര്യവെളിച്ചം ചെളിത്തറയിൽ വട്ടങ്ങളിട്ട്‌ മനോഹരമാക്കുമ്പോൾ മൺവീടുകളിലെ മനുഷ്യജന്മങ്ങൾ ഇരുട്ടിലാണ്‌. പതിനൊന്നുമണിയുടെ ചൂടിൽ കിഷൻചണ്ട്‌ മൺവീടിന്റെ ചെളി വരാന്തയിൽ കിടന്ന്‌ മയങ്ങുന്നു. ചെയ്യുവാനൊന്നുമില്ല. വീടിനുമുമ്പിലെ റെയിൽപാളത്തിലൂടെ ഡെൽഹിക്കും ജമ്മുതാവിയ്ക്കും പായുന്ന ട്രെയിനുകളുടെ ഇരമ്പലൊന്നും കിഷൻചന്ദിനെ ഉണർത്തുന്നില്ല. പാളത്തിനപ്പുറത്തെ എട്ട്‌ ബിഗ നിലം വിണ്ടു കീറി കിടക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ വർഷം കഴിഞ്ഞു. അച്ഛൻ രാംപാലിന്റെ കാലത്ത്‌ വസന്തം നൃത്തമാടിയിരുന്ന നിലം തീയിൽ കിടന്നു ചുട്ടു പഴുക്കുന്നു.
കിഷൻചണ്ട്‌ ചരിത്രത്തിൽ പി.ജി.ക്കാരനാണ്‌. രാംപാലിന്റെ ഏകമകനെ കർഷകനായ അച്ഛൻ രാജനഗരമായ ഗ്വാളിയാറിൽ താമസിപ്പിച്ചു പഠിപ്പിച്ചു. ഉദ്യോഗസ്ഥനാവാൻ തന്നെയായിരുന്നു. പക്ഷെ കിഷൻചണ്ട്‌ വയലിന്റെ സംഗീതത്തെ പ്രണയിക്കുവാൻ തുടങ്ങിയിരുന്നു. കിളിയും വിതയും കൊയ്ത്തും യന്ത്രങ്ങളായപ്പോൾപ്പോലും ആ പ്രണയം പൊലിഞ്ഞില്ല. കിഷൻചണ്ട്‌ എന്ന ചരിത്രം പഠിച്ച പി.ജി.ക്കാരൻ കൃഷിക്കാരൻ. ഡൽഹിയിലെ പൃഥിരാജ്‌ ചൗഹാനെയും കനൗജിലെ സംയുക്ത രാജകുമാരിയെയും ത്ധാൻസിയിലെ റാണിലക്ഷ്മീഭായിയെയും പോലെ പ്രണയവും യുദ്ധവും കൊണ്ടുനടന്ന അവരോടുള്ള ആരാധനയ്ക്കൊപ്പം അയൽവാസിയായ മാധവസിംഗിന്റെ ഏകമകൾ അനുരാധയിലുള്ള തീവ്രപ്രണയത്താലുമായിരുന്നു കിഷൻചണ്ട്‌ കൃഷിക്കാരനായത്‌.
കിഷൻചന്ദിന്റെ സ്വപ്നങ്ങളിൽ ഹസ്തിനപുരിയിലെ ഹിന്ദുരാജാവായ പൃഥിരാജിന്റെ രാജഹംസങ്ങൾ കനൗജിൽ പറന്നിറങ്ങുന്നതും രാജകുമാരിയുടെ തോഴി ചകോരിയ്ക്ക്‌ പ്രണയ സന്ദേഹം നൽകുന്നതും മിഴിവുറ്റു നിൽക്കും. കനൗജിലെ രാജാവ്‌ ജയചന്ദ്രൻ ഗാന്ധാരത്തുനിന്ന്‌ മുഹമ്മദ്ഗോറിയെ വിളിച്ചുവരുത്തി പൃഥിരാജിനെയും കവി ചന്ദ്രവരദായിയെയും പിടികൂടി മുഹമ്മദ്ഗോറി കൈബർ ചുരം കടന്ന്‌ പായുന്നതും പ്രണയിനികളായ സംയുക്തയും ചകോരിയും വിലപിക്കുന്നതും വല്ലാതെ മനസ്സുലയ്ക്കാറുണ്ട്‌. കവി ചന്ദ്രവരദായിയുടെ കാമുകി ചകോരിയും പൃഥിരാജിന്റെ പ്രണയിനി സംയുക്തരാജകുമാരിയും അപായപ്പെടുന്നതും കിഷൻചണ്ട്‌ സ്വപ്നത്തിൽ ഭയത്തോടെ കാണും. ബുണ്ഡേൽഖണ്ഡിന്റെ സ്വാതന്ത്ര്യത്തിനായി പൊരുത്തിയ ദിവാൻ ശത്രുഘ്നൻ സിംഗ്‌ എന്ന ബുണ്ഡേൽഖണ്ഡ്‌ ഗാന്ധിയും കേസരിയും അദ്ദേഹത്തിന്റെ ഭാര്യ റാണി രാജേന്ദ്രകുമാരിയും ചരിത്രത്തിലിറങ്ങി നിൽക്കുമ്പോൾ കിഷൻചന്ദിനെ കോരിത്തരിപ്പിക്കും. ബ്രട്ടീഷ്‌ പട്ടാളത്തോട്‌ പന്ത്രണ്ടാം നാട്ടുപടയോടൊപ്പം മുൻ നിന്ന്‌ പൊരുതിമരിച്ച ത്ധാൻസിയിലെ ലക്ഷ്മീഭായി കിഷൻചന്ദിനെ ആവേശം കൊള്ളിക്കും. യമുനയുടെ തെക്കേ കരയിലെ ബുണ്ഡേൽഖണ്ഡിന്റെ സന്തതിയായ കിഷൻചണ്ട്‌ ഡൽഹി സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയിട്ടും പോവാതിരുന്നത്‌. അനുരാധയെപ്പോലെ ബുണ്ഡേൽഖണ്ഡിനെയും കിഷൻചണ്ട്‌ പ്രണയിച്ചിരുന്നു. രാംപാൽ ലോകം വെടിയുമ്പോൾ കിഷൻചണ്ട്‌ അനുരാധയെ ഭാര്യയാക്കി കഴിഞ്ഞിരുന്നു. അവർക്കുണ്ടായ ഏകമകൻ രൂപേഷ്‌ എൽ.കെ.ജിയിലാണ്‌ കൃഷിയിടത്തിൽ കണ്ണും തിരുമ്മി എഴുന്നേറ്റു പോവുന്ന കിഷൻചന്ദിനെ പിടിച്ചു കരയ്ക്കു കയറ്റുന്നത്‌ അനുരാധയാണ്‌. വയൽ വരമ്പത്തിരുന്ന്‌ കിഷൻചന്ദും അനുരാധയും ഭക്ഷണം കഴിക്കുമ്പോൾ നീർകാക്കകൾ ബാക്കി വറ്റുകൾക്കായി കാത്തിരിക്കും. യമുനയെപ്പോലെ മനോഹരമായി ഒഴുകിയ ബുണ്ഡേൽഖണ്ഡിന്റെ ജീവിതനദി വറ്റിയത്‌ യമുന ബുണ്ഡേൽഖണ്ഡിനെയുരുമ്മി നിന്നിടത്ത്‌ നേർത്തു നേർത്തു വന്നപ്പോഴാണ്‌. യമുന ചാലാവുന്തോറും ബുണ്ഡേൽഖണ്ഡ്‌ വരണ്ടു വന്നു. അവിടെ ജീവിതങ്ങൾ വരണ്ടു. കിഷൻചന്ദിന്റെ സ്വപ്നങ്ങൾ വാടി. പിന്നെ കരഞ്ഞു. കിഷൻചണ്ട്‌ പിടിച്ചുനിന്നു. അനുരാധയുടെയും രൂപേഷിന്റെയും മുഖമണച്ചു കിടന്നു. ബുണ്ഡേൽഖണ്ഡിൽ കൃഷിയിടങ്ങൾ പലിശക്കാർ കൊണ്ടുപോയി. കർഷകർ ആത്മഹത്യ ചെയ്തു. മനുഷ്യർ തീവണ്ടിയാഫീസുകളിൽ തിക്കി തിരക്കി കയറി ഡൽഹിയിലെ തെരുവിലേയ്ക്കിറങ്ങി. കിഷൻചന്ദിന്റെ പാതിമയക്കത്തിലെ സ്വപ്ന-ജാഗ്രതാ അവസ്ഥകളിൽ തെളിയുന്നതൊക്കെ സങ്കടമാണ്‌. ഉച്ചയായിട്ടും ഉറങ്ങുന്ന കിഷൻചന്ദിനെ അനുരാധ അരുകിലിരുന്നു കുലുക്കി വിളിച്ചു.
"ദേ, എണീക്കുന്നേ. എന്തുറക്കവാ. ഭക്ഷണം കഴിക്കേണ്ടേ?" കണ്ണു തുറന്നു നോക്കുമ്പോൾ കിഷൻചണ്ട്‌ അനുരാധയുടെ കയ്യിലെ പാത്രത്തിലേയ്ക്ക്‌ നോക്കി.
"ഇതെവിടുന്നാ?"
"കുറച്ചു ചോളം കുൽസും ബീവി തന്നതാ."
കിഷൻചണ്ട്‌ ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു. നല്ല വിശപ്പുണ്ട്‌. അനുരാധയും രൂപേഷും കഴിച്ചുവോ എന്നു ചോദിക്കാതെ കിഷൻചണ്ട്‌ കിഴക്ക്‌ നോക്കിയിരുന്നു. അടുത്തു ചേർന്നിരുന്ന അനുരാധയുടെ ഇളംചൂട്‌ ശരീരത്തിലേയ്ക്ക്‌ പ്രവഹിക്കുന്നു.
"ഞാൻ വൈകുന്നേരം ത്ധാൻസി-ഡൽഹി എക്സ്പ്രസ്സിൽ ഡൽഹിക്കു പോവുന്നു. ഒപ്പം പഠിച്ച ഷമീർ ഡൽഹിയിൽ കമ്പനി ജോലിക്കാരനാണ്‌. ചെല്ലാൻ പറഞ്ഞിട്ടുണ്ട്‌. നിലം ഏതായാലും ഹീരാഭായി ജപ്തി ചെയ്യും. പിന്നെ അത്‌ കിട്ടിയിട്ടും കാര്യമില്ലല്ലോ? അയാൾ കൊണ്ടുപോകട്ടെ." കിഷൻചണ്ട്‌ ഇങ്ങനെ പറയുമ്പോൾ അനുരാധ അമ്പരന്നു. ഒന്നും ആലോചിക്കാതെ പെട്ടെന്ന്‌ അങ്ങനെ തീരുമാനിക്കുന്ന ആളല്ല കിഷൻചണ്ട്‌. അനുരാധയെ കൂടാതെ സ്വയം തീരുമാനിക്കുന്ന പതിവില്ല. കിഷൻചണ്ട്‌ പതിവ്‌ വിടുന്നു എന്ന്‌ അനുരാധ സങ്കടത്തോടെ മനസ്സിലാക്കി.
"അപ്പോൾ ഞാനും മോനും എന്തുചെയ്യും?"
അനുരാധ കിഷൻചന്ദിന്റെ മുഖം തിരിച്ചു പിടിച്ചു ചോദിക്കുമ്പോൾ അവൻ പറഞ്ഞു.
"തൽക്കാലം നിന്റെ വീട്ടിൽ പോയി നിൽക്കു. ഞാൻ അവിടെ ചെന്ന്‌ കാര്യങ്ങളൊക്കെ ഒന്നു ശരിയാവട്ടെ. എന്നിട്ട്‌ തീരുമാനിക്കാം."
നാലുമണിയായപ്പോൾ കിഷൻചണ്ട്‌ റെഡിയായി. റെഡിയാവാൻ ഒന്നുമില്ല. ഒരു ഹാന്റ്‌ ബാഗ്‌ മാത്രം. കാത്തുനിൽക്കുന്നത്‌ അനുരാധ സ്കൂളിൽ നിന്നും കൂട്ടിവരുന്ന രൂപേഷിനെ കണ്ട്‌ യാത്ര പറയാൻ. കിഷൻചന്ദിന്റെ മനസ്സിൽ ഒരു കടൽ അലറുകയാണ്‌. കടൽമൂളുന്നത്‌ ഭയത്തോടെ കേൾക്കുകയാണ്‌ അവൻ. അവൻ വിട പറയുകയാണെന്ന്‌ അവന്‌ മാത്രമേ അറിയൂ. പ്രാണന്റെ പ്രാണനായ അനുരാധയും രൂപേഷും ഒന്നുമറിയുന്നില്ല. റെയിൽപാളത്തിനപ്പുറത്ത്‌ പോവുന്ന വെയിലിൽ കിടന്നു മയങ്ങുന്ന തന്റെ എട്ടു ബിഗനിലം മനം കുളിർക്കെ കണ്ടുനിൽക്കുമ്പോൾ ഒരു വിളി.
"അച്ഛാ. എവിടെ പോവ്വാ. അമ്മ പറഞ്ഞു അച്ഛൻ പോവുന്നെന്ന്‌. അമ്മേം എന്നേം എന്താ കൂട്ടാത്തെ അച്ഛാ".
കിഷൻചണ്ട്‌ മകനെ വാരിപ്പുണർന്നു. ഒരവസാനപുണരലെന്നപോലെ. മുത്തമിട്ടു ഇരുകവിളുകളിലും.
"മോനെ, അച്ഛൻ ഡൽഹിയിൽ പോവുകയാണ്‌. ജോലി വേണ്ടേ? അച്ഛനവിടെ ജോലി ശരിയായി. മോൻ കരയരുത്‌. അച്ഛൻ ഡൽഹിയിൽ ചെന്നു വിളിക്കാം. കണ്ണീരു പൊടിഞ്ഞു നിൽക്കുകയാണ്‌ അനുരാധ. അവളെ ചേർത്തു പിടിച്ച്‌ രൂപേഷിനെ മറുകയ്യിലെടുത്ത്‌ കിഷൻചണ്ട്‌ നടക്കുകയാണ്‌. റെയിൽപാളത്തിലേയ്ക്ക്‌ കയറുമ്പോൾ മകനെ താഴെ നിറുത്തി ഉമ്മ വച്ചു. നിവർന്ന്‌ അനുരാധയെ പുണർന്ന്‌ ചുംബിക്കുമ്പോൾ അവൾക്ക്‌ വല്ലാതെ പൊള്ളി.
പാളത്തിലൂടെ നടന്നുപോകുന്ന കിഷൻചന്ദിനെ മറയുംവരെ നോക്കി നിന്നു അനുരാധയും രൂപേഷും.
ത്ധാൻസി-ഡൽഹി എക്സ്പ്രസ്സിൽ ജനറൽ കംപാർട്ട്‌മന്റിൽ കയറിനിന്നു കിഷൻചണ്ട്‌. താൻ പോകുന്നത്‌ എന്തിനാണെന്ന്‌ കിഷൻചന്ദിനു മാത്രമറിയാം. ബുണ്ഡേൽഖണ്ഡിൽ കർഷകർ ആത്മഹത്യ ചെയ്യുന്നതിനാൽ അധികൃതർ നാണക്കേട്‌ മറയ്ക്കാൻ കീടനാശിനിയും മറ്റും നിരോധിച്ചു. ഗതികെട്ട കർഷകർ മരണത്തെ വരിച്ചതു ഹെയർഡൈ കഴിച്ചാണ്‌. ബുണ്ഡേൽഖണ്ഡിൽ ഹെയർഡൈ ഇപ്പോൾ നിരോധിച്ചു. കിഷൻചന്ദിന്‌ ഹെയർഡൈയുടെ രണ്ട്‌ പാക്കറ്റ്‌ വേണം. അത്‌ ഡൽഹിയിൽ കിട്ടും. അതിനാണ്‌ കിഷൻചണ്ട്‌ ഡൽഹിയിൽ പോകുന്നത്‌. ത്ധാൻസിയിൽനിന്ന്‌ ഡൽഹിക്ക്‌ 12 മണിക്കൂർ യാത്രയാണ്‌. രാവിലെ നാലിന്‌ ഡൽഹിയിൽ. കിഷൻചണ്ട്‌ രാത്രിയായപ്പോൾ കംപാർട്ടുമന്റിന്റെ നിലത്തിരുന്നു. ഉറക്കം വരുന്നില്ല. കംപാർട്ടുമന്റിൽ തിരക്കും കുറവാണ്‌. ആളുകൾ ഉറക്കം തൂങ്ങുകയും കിടന്നുറങ്ങുകയും ചെയ്യുന്നു.
ഇടയ്ക്കെന്നോ കിഷൻചണ്ട്‌ ചരിഞ്ഞു കിടന്നു. കണ്ണിൽ കുത്തുന്ന പ്ലാറ്റ്ഫോം വെളിച്ചവും യന്ത്രമണിയുടെ മുഴക്കവും കേട്ടുണരുമ്പോൾ ഡൽഹിയാണെന്ന്‌ മനസ്സിലായി. ആളുകൾ ഇറങ്ങി തുടങ്ങി. ആളുകൾ ഒഴിഞ്ഞപ്പോൾ കിഷൻചണ്ട്‌ എഴുന്നേറ്റു. റെയിൽവേ കാന്റീനിൽ നിന്ന്‌ നാസ്താ കഴിച്ചു. ഇനി ഇതേ വണ്ടിതന്നെ വൈകിയിട്ടാണ്‌. അടുത്ത ദിവസം വെളുപ്പിന്‌ നാലിന്‌ ഝാൻസിയിലെത്തും. അതുവരെ എങ്ങും പോവാനില്ല. ജീവിച്ചിരിക്കുമ്പോഴുള്ള അവസാനത്തെ ഉറക്കം സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലിക്കാം. കിഷൻചണ്ട്‌ മനസ്സിൽ പറഞ്ഞു. റെയിൽവേ സ്റ്റാളിൽനിന്ന്‌ നാല്‌ പാക്കറ്റ്‌ ഹെയർഡൈ വാങ്ങി ഹാന്റ്‌ ബാഗിലാക്കി. നാല്‌ രൂപ. ബാഗ്‌ തലയ്ക്കൽ വച്ച്‌ കിഷൻചണ്ട്‌ ഉറങ്ങി. എല്ലാം മറന്ന്‌.
മൂന്നിന്‌ തന്നെ ഡൽഹി-ഝാൻസി വണ്ടി ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടു. കിഷൻചണ്ട്‌ കയറിയിരുന്നു. സീറ്റ്‌ കിട്ടിയിരുന്നു. അവസാനത്തെ യാത്രയും സുഖപ്രദമായ കാഴ്ചകളും കണ്ണുനിറയെ മനസ്സുനിറയെ യാത്രയിലുടനീളം ആർത്തിയോടെ കണ്ടു. ഇരുട്ടിയപ്പോൾ സീറ്റിൽ ചാരിയിരുന്നു മയങ്ങി.
വെളുപ്പിന്‌ നാലിനുതന്നെ ട്രെയിൻ ഝാൻസിയിലെത്തി. കിഷൻചണ്ട്‌ രണ്ടുമണിയ്ക്കുതന്നെ ഉണർന്നിരുന്നു. വണ്ടിയിൽ നിന്നിറങ്ങി. അരണ്ട വെളിച്ചത്തിൽ ട്രാക്കിലൂടെ തന്നെ വടക്കോട്ടു നടന്നു. വീടിനു മുന്നിലെത്തി. ആളനക്കമില്ലാത്ത വീടിന്റെ വരാന്തയിൽ കയറിയിരുന്നു. നിമിഷങ്ങൾ കഴിയുമ്പോൾ കിഷൻചണ്ട്‌ റെയിൽപാളം കടന്ന്‌ തന്റെ ഹൃദയഭൂമിയായ കൃഷിക്കളത്തിൽ ചെന്നിരുന്നു. ഹാന്റ്‌ ബാഗിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ ഹെയർഡൈ എടുത്ത്‌ പൊട്ടിച്ച്‌ ഒന്നൊന്നായി വായിലൊഴിച്ചു.
തല കറങ്ങുന്നതുപോലെ. പതുക്കെ മണ്ണിൽ ചേർന്നു കിടന്നു. ഭൂമി പിളർന്ന്‌ താൻ പോവുകയാണ്‌. അമ്മ ഭൂമിദേവി തന്നെ താങ്ങികൊണ്ടുപോവുന്നു. കിഷൻചണ്ട്‌ സ്വപ്നം കാണുന്നു. മരണവഴിയിലാണെന്നറിഞ്ഞു തന്നെ.
കാക്കകൾ വല്ലാതെ വട്ടമിട്ടു പറന്ന്‌ കരയുമ്പോൾ ഗ്രാമമുണർന്നു. പറക്കുന്ന കാക്കകൂട്ടങ്ങൾക്കു താഴെ ഭൂമിയിലേയ്ക്ക്‌ കണ്ണുകൾ പായിച്ച ഗ്രാമീണർ ഞെട്ടി. കിഷൻചണ്ട്‌ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
ഇൻക്വസ്റ്റ്‌ തയ്യാറാക്കി തഹ്സിൽ ഓഫീസർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. തിരിയെ കൊണ്ടുവന്ന ജഡം കൃഷിക്കളത്തിൽ കുഴിയെടുത്തു മൂടാൻ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ മുതിരുമ്പോൾ രണ്ടു സ്ത്രീകളുടെ കയ്യിൽ തൂങ്ങി അനുരാധ അവസാന നോക്കിനായി വന്നു.
രൂപേഷ്‌ അച്ഛനെന്നു വരുമെന്ന്‌ അനുരാധയോട്‌ എന്നും ചോദിക്കുമ്പോൾ അവൾ മകൻ കാണാതെ നിന്നു കരയും. വീട്ടിൽ വരുന്നവരോട്‌ ഉത്സാഹത്തോടെ രൂപേഷ്‌ പറയും "പപ്പാ ഡൽഹി മേം ഹും, വോഹ്‌ ജൽദി ലൗട്ടായേഗാ." കേൾക്കുന്നവൻ ചങ്കുപൊടിഞ്ഞ്‌ കരയും. ഗ്രാമവും. അനുരാധ അകത്തുകയറി ഏങ്ങലടിക്കുന്നത്‌ രൂപേഷ്‌ കാണാറില്ല. കേൾക്കാറില്ല. അവൻ വടക്കോട്ട്‌ റെയിൽപാളത്തിലേയ്ക്ക്‌ നോക്കിയിരിക്കും. ഡൽഹി-ഝാൻസി എക്സ്പ്രസ്സ്‌ അവന്റെ വീടും കുലുക്കി പാഞ്ഞു വരുന്നതു കാണാൻ. അതിലവന്റെ പാപ്പാ ഉണ്ടെന്ന പ്രതീക്ഷ മുറ്റി നിൽക്കുന്ന കണ്ണുകളുമായ്‌. രൂപേഷ്‌ കാണുന്നവരോടൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. "പാപ്പാ ജൽദി ലൗട്ടായേഗാ."

ഓര്‍മ്മകള്‍ ചൂളങ്കുത്തിക്കുന്ന പുകത്തീവണ്ടികള്‍


rajesh chithira

കാഞ്ഞിരമുട്ടി തിന്നു
ചെമ്പുരുളികള്‍ ചുവന്നു.
ഉള്ളില്‍ മുറികൂടാനാകാതെ
കപ്പക്കഷണങ്ങള്‍ വെള്ളത്തിളപ്പു തൊട്ട്
അലറിക്കരഞ്ഞു തളര്‍ന്നു.


പനമ്പായയില്‍ തെക്കെപറമ്പിലെ
തവിട്ടുമണ്ണ് പോളയിളകിച്ചിതറി
ഇലയിളക്കിയ തണ്ടുകള്‍
ഇണചേര്‍ക്കുന്നുണ്ട്,ആയിച്ചന്‍.

വെളിച്ചത്തില്‍ നിന്നകന്ന് പെണ്ണിരുളുകള്‍
കാറ്റില്‍ ഉണക്കവാഴയിലപോലെയിളകി.
അദ്രുമാനും ആയിഷയും
കല്‍ക്കണ്ട്ക്കനി കല്‍ക്കട്ടയും ‍
വന്നുപോവുന്നുണ്ടിടയ്ക്ക്

കുംഭക്കാര്ത്തികയിരുട്ടില്‍ മെയ്യളവു
പരതിയ കയ്യില്‍ ഇക്കിളിപ്പെടുന്നുണ്ട്;ചിരുത.

നിലാവില്‍ ചിരുതയും തേയിയും
റാന്തല്‍ വിളക്കിനെക്കാള്‍ വെട്ടം വച്ചു,
വെടിവട്ടം ചിതറുന്ന
ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ ഉലുവാമണം.


സ്റ്റീല്‍ പിഞ്ഞാണങ്ങളില്‍,
വെളുമ്പിയും,കറമ്പിയും
കാപ്പിമണം പൊങ്ങുന്ന ഉടലുചുറ്റല്‍.
ചാണകമെഴുപ്പില്‍
തെക്കെ മുറ്റത്തെ കാന്താരി,
കോമാടന്‍ തെളിയെണ്ണയില്‍ മുങ്ങാംകുഴിയിട്ടു:


താഴെപാടത്തെ ചേമ്പും കാച്ചിലും
വട്ടയില പുതച്ച വേവ്,
ഈറവട്ടികളില്‍ വീടുകളിലേക്കുള്ള
വഴി കാത്തിരിക്കുന്നുണ്ട്.

നിലാവില്‍ പോലും മീശതെളിയാത്ത
മൈനര്‍ പയ്യന്മാരാണ്,
വായ പോയ പിച്ചാത്തിയില്‍
മണ്ണിന്‍ പുതപ്പുനീക്കി കപ്പയെ
തെളിനീരില്‍ കുളിപ്പിക്കുന്നത്.


പരമുവിന്റെ കുന്തിച്ചിരിക്കുന്ന
കടത്തട്ടി കുടചൂടി
നെഞ്ചിലെക്കാദ്യ-
പുകത്തീവണ്ടി ചൂളം കുത്തിക്കും.


ചുളുങ്ങിപ്പൊയ ഇലഞ്ഞിപൂമെത്തയില്‍
ആദ്യവിരല്‍ പാടുകളുടെയിക്കിളി-
പ്പുതപ്പിന്‍ വിടവിലൂടാണ് ഉണര്‍വ്വെത്തിയത്


‍നിലാവു പാതി ചാരിനില്‍ക്കുന്ന
ആഞ്ഞിലിമരചില്ലയ്ക്കപ്പുറം
വിജനതയുടെ വിരിപ്പിട്ട
വഴിവേഗമെത്തിച്ചത്
കുന്നിന്‍പുറത്തെ സുറിയാനി സെമിത്തേരി.

ഉണര്‍ന്നിരിക്കുന്ന നിങ്ങളെന്നേ
ഉറങ്ങിപ്പോയവര്‍
ആകാശത്തേക്ക് കൈചൂണ്ടി
അടക്കം പറയുന്നുണ്ട്
മുറിക്കയ്യന്‍ കരിങ്കല്‍ക്കുറ്റികള്‍.
.

നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു- ഖലീല്‍ ജിബ്രാന്‍


sona g

നിന്നിലും , നിന്റെ വിധിയിലും
വിശ്വസിക്കുന്നു ഞാന്‍ .
പുത്തന്‍ നാഗരികതയുടെ
വക്താക്കള്‍ നിങ്ങളെന്ന്
കരുതട്ടയോ ഞാന്‍ .

ഒരു കൃതജ്ഞതയുടെ സമ്മാനം പോലെ
അമേരിക്കയുടെ മടിത്തട്ടില്‍ അഭിമാനത്തോടെ മയങ്ങുവാന്‍
നിങ്ങള്‍ക്ക് സാധിപ്പത് ഗീതത്തിലും ,
പ്രവചനത്തിലും , പൂര്‍വ്വപിതാക്കന്‍മാരുടെ
സ്വപ്നങ്ങളില്‍ നിന്നും ലഭിച്ച
പൂര്‍വ്വസ്വത്തിനാലെന്ന് കരുതുന്നു ഞാന്‍
ലബനന്‍ കുന്നുകളില്‍ നിന്നും വേരുകള്‍ പിഴുതെടുത്തൊരു വൃക്ഷം ,
ഒരു യുവാവ് വേരു പടര്‍ത്തി പന്തലിച്ച്
ഫലസമൃദ്ധമായി പുഷ്പ്പിക്കാന്‍ നില്‍ക്കുന്നുവെന്ന്
ഈ മഹത്തായ ദേശസ്ഥാപകരോട്
പറയുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ഞാന്‍

നസ്രേത്തുവിന്റെ യേശുനാഥന്‍
നിങ്ങള്‍ സംസാരിച്ചപ്പോള്‍ചുണ്ടില്‍ സ്പര്‍ശിച്ച്
അനുഗ്രഹിച്ചെന്നും ,
എഴുതിയപ്പോള്‍ കൈകള്‍ക്ക് വഴികാട്ടിയായെന്നും ,
നിങ്ങള്‍ പറഞ്ഞതും കുറിച്ചതുമായ കാര്യങ്ങളിലെല്ലാം
ഞാന്‍ പിന്താങ്ങിയെന്നും എബ്രഹാം ലിങ്കനോട്
നിങ്ങള്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു .
എന്റെ സിരകളിലോടുന്നത് ജ്ഞാനികളായ വൃദ്ധരുടേയും
കവികളുടേയും രക്തമാണെന്നും ,
നിങ്ങളിലേക്ക് വരികയും , സ്വീകരിക്കുകയുമെന്നത് എന്റെ മോഹം ആണെന്നും
എന്നാലോ , എമേഴ്സണോടും , വിറ്റ്മാനോടും, ജയിംസിനോടും
പറയുക വെറും കൈയാല്‍ ഞാന്‍ വരില്ലയെന്ന് ...

നിങ്ങളുടെ പിതാമഹാന്‍മാര്‍ഈ തീരം തേടി വന്നത് പണം ഉണ്ടാക്കാന്‍ മാത്രം
നിങ്ങള്‍ ഇവിടെ പിറന്നതു പോലും
ബുദ്ധിശക്തിയും, കഠിനദ്ധ്വാനത്താലും
സമ്പത്തുണ്ടാക്കാനെന്ന് ഞാന്‍ കരുതുന്നു .

നല്ല ജനതയെ വാര്‍ത്തെടുക്കുന്നത് നിങ്ങളിലൂടെയെന്ന് ഞാന്‍ വിശ്വസിക്കുന്നു .

ഒരു നല പൌരന്‍ എന്തായിരിക്കണം......?

അന്യരുടെ അവകാശങ്ങള്‍ നിങ്ങളുടെ സ്വന്തമെന്നുറപ്പിക്കും മുന്നെ ,
അത് അംഗീകരിക്കേണ്ടതും സ്വന്തമെന്ന ബോധത്തിലാവണം .
കര്‍മ്മത്തിലും , ചിന്തയിലും സ്വതന്ത്രരാകുവിന്‍ .........
എന്നാല്‍ , അറിയുക അന്യരുടെ സ്വാതന്ത്ര്യം വിഷയീഭവിക്കുന്നത്
നിങ്ങളുടെ സ്വാതന്ത്രത്തിലാണെന്നും .
മനോഹരവും പ്രയോജനപ്പെടുന്നതുമായ സ്വകരവിരുതിനാല്‍
രൂപപ്പെടുത്തുവിന്‍ നിങ്ങളിത് .
മറ്റുള്ളോരുടെ സ്നേഹവിശ്വാസത്തില്‍ സൃഷ്ടിച്ചതിനെയാദരിക്കുകയും
വേണം താനും .
അദ്ധ്വാനത്താല്‍ , അദ്ധ്വാനം കൊണ്ട് മാത്രം സമ്പത്തുണ്ടാവട്ടെ
വരവിനേക്കാള്‍ കുറാച്ച് നിങ്ങള്‍ ചിലവഴിക്കുവിന്‍
നിങ്ങളില്ലാതെയാകുന്നവേളയില്‍ കുട്ടികള്‍
അന്യരെയാശ്രയിക്കാതിരിക്കുന്നതിനുവേണ്ടി ....

ആന്റിയോക്കിന്റേയും , സിദോന്റേയും , ടൈറിന്റേയും ,
ബിബ്ളസിന്റേയും, ഡമാസ്കസിലും പടുത്തുയര്‍ത്തിയ ഒരു ജനതയുടെ
പിന്‍ തുടര്‍ച്ചക്കാരനാണ്‍ ഞാനെന്ന് സാന്‍ ഫ്രാന്‍സിസ്ക്കോയുടേയും ,
ചിക്കാഗോയുടേയും , വാഷിംഗ്ടണിന്റേയും , ന്യൂയോര്‍ക്കിന്റേയും ,
ഗോപുരങ്ങള്‍ക്കു മുന്നില്‍നെഞ്ച് വിരിച്ചു നിന്ന് നിങ്ങളുടെ
ഹൃദയങ്ങളിലൂടെ മന്ത്രിക്കണം .

ഒരു അമേരിക്കനാവുകയെന്നത് അഭിമാനിക്കെതന്നെ
നിങ്ങളും അഭിമാനിക്കേണ്ടതുണ്ട് ;
നിങ്ങളുടെ പിതാക്കന്‍ മാരും , മാതാക്കന്‍മാരും
ദൈവത്തിന്റെ കാരുണ്യമുള്ള കൈയാലും
അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പ്രവാചകന്‍മാരുടെയും
ഭൂമിയില്‍ നിന്നും വന്നതിനാല്‍ !!!

ഇനിയൊരു...

p a anish

ഇനിയൊരു മരം നട്ടുവളര്‍ത്തി
യതിന്റെ തഴച്ച തണുപ്പത്തിരുന്ന്
കാറ്റുകൊള്ളണം

ചെടി പിഴുതെടുത്തു വെച്ച്
പൊടിച്ചുവളര്‍ന്ന്
മരമാവും വരെ ആയുസ്സുണ്ടാകുമോ?
ഉണ്ടെങ്കിലന്നനങ്ങാനാവുമോ?
അനങ്ങാനായാലും
നടക്കാനോ കാറ്റുകൊള്ളാനോ മനസ്സുണ്ടാകുമോ?

ഒട്ടുമുറപ്പില്ലാത്ത
ഒന്നിനുവേണ്ടി
കാലാകാലം കാത്തിരിക്കാന്‍
മനുഷ്യനാകുമോ?
ആയാലുമക്കാലത്ത് ഇതേയാഗ്രഹവും
ചിന്തയും വികാരവുമുറഞ്ഞമേഘമായ് നിലനില്‍ക്കുമോ?
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും

എന്നുവെച്ച്
ഇപ്പോള്‍ തോന്നിയൊരാഗ്രഹം
ഇപ്പോഴെടുത്ത കുഴിയില്‍ത്തന്നെ
കുഴിച്ചുമൂടണോ?

അതിനാല്‍
പഴക്കത്തിന്റെ വേടുകള്‍തൂങ്ങിയൊരു പെരുമരം
വേരുകള്‍ പൊട്ടാതെ പിഴുതെടുത്ത്
മണ്ണുമാന്തി കുഴിയെടുത്തതില്‍ നട്ടു
വെള്ളമൊഴിച്ചതിന്റെ ചുവട്ടിലിരുന്ന്
ഇതുവഴി വന്നിട്ടില്ലാത്തൊരു കാറ്റിനെ
ഗതി തിരിച്ചു വിടുന്നു

ഇനിയൊരു കാടു നട്ടുവളര്‍ത്തി
യതിന്റെയഗാധ ഗഹ്വരങ്ങളിലൊന്നിലിരുന്ന്
ധ്യാനിക്കണം
ത്രികാലജ്ഞാനിയാകണം !

When Death Is Imminent


c p aboobacker

In the threads hanging from heaven
Fly butterflies
Sun and Earth
Join together
Within the dense pores
Creation of truth and equality
Has begun on the mountain slopes
Sculptor has begun meditation
Before the heaps of clay
New fields of struggle
Are in formation
With kindliness and love
As weapons
Along the paths to heaven
Sights of the army of love
Marching forward
The final moments of
Ecstasy
Until I dissolve in my end
Through wind, rain and sun

രക്തവര്‍ണ്ണപ്പൂക്കള്‍

thejaswini ajith


ആഴ്ന്നിറക്കിയ ആയുധത്തിന്റെ
മൂര്‍ച്ചയുള്ള തണുപ്പില്‍ വിറച്ച മരം
ഭൂമിയ്ക്കുമ്മയേകിയുറങ്ങുന്ന നേരം
ദാനമേകും രക്തവര്‍ണ്ണപ്പൂക്കള്‍!

വരണ്ടുണങ്ങിയ ഭൂമിയില്‍
നിപതിച്ച പരാഗരേണുക്കള്‍
പ്രജ്ഞയറ്റ് ഒഴുകിയനേരം
നിലാവിന്റെ ജലച്ചായത്തില്‍
മിഴിനീര്‍ ചാലിച്ചുചേര്‍ത്ത്,
രാത്രിയുടെ പ്രതലത്തില്‍
ചുമര്‍ചിത്രങ്ങള്‍ രചിച്ച്
മുറിവില്‍ മരുന്നു പുരട്ടുന്നു
കൊഴിഞ്ഞയിലകള്‍!

ചതഞ്ഞരഞ്ഞ പൂക്കളിലെ
കട്ടപിടിച്ച ചോരയില്‍
മുങ്ങിമരിച്ച പരാഗരേണു
ഉയിര്‍ത്തേഴുന്നേല്‍ക്കുംവരെ
മാരുതന്‍ വിരുന്നെത്തില്ല;എങ്കിലും,

മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്നദിനം
കാഴ്ചവയ്ക്കണം ഒരുനുള്ളുപൂമ്പൊടി‍!

കേവലം




manampur rajan babu


തുന്നിയും വിണ്ടും മുഷിഞ്ഞ ദുഃഖ­ത്തിന്റെ
തുഞ്ചത്തു നിന്നാ­ണെ­ഴുത്തു തുട­ങ്ങുന്നു
തുകിൽ മാറി­ടുന്ന പോൽ കൊഴി­യു­മായുസ്സിന്റെ
ക്ഷണി­ക­ത­യിൽ നിന്നേ പിറ­ക്കുന്നു വാക്കു­കൾ....

വർണ്ണാഭ യാതൊന്നുമില്ല
നിശ്ശ­ബ്ദത
ഖിന്നത
ദുര­ന്ത­ങ്ങ-
ളഖിലം ദയാ­സ്പ­ദം...

ഇതു ചിത,
ചിദാ­കാ­ശ­മെന്നു പറ­യു­മ്പോഴും
പിട­യുന്ന ചിന്ത തൻ മസ്തി­ഷ്ക­ധൂ­ളി­കൾ....
കൊക്കും ചിറകും വിടർത്തി­പ്പ­റ­ക്കുന്ന
ദുഃഖത്തെയെത്ര­നാൾ നെഞ്ചത്തു പൂട്ടു­വാൻ?
സുഫ­ല­യാ­യ്‌, സ്നേഹ­സ­ന്ന­ദ്ധ­യാ, യാഹ്ളാ­ദ-
ഭരി­ത­യായ്‌ വേൾക്കു­വാൻ വന്ന­വൾ മട­ങ്ങു­കിൽ
അതു വരും കൂടും കുടും­ബവും ഭേദിച്ചു
കുല­മ­ഹിമ തെറ്റിച്ചു കൂകി­യാർത്തു­റ­യു­വാൻ

തലമു­റ­ത്തെ­യ്യ­ങ്ങൾ

തോറ്റ­ങ്ങൾ
തേറ്റ­കൾ
പല­മട്ടു കൂട്ട­കൾ ചെറ്റ­കൾ, ചെടി­പ്പു­കൾ
വെടി­പ­റ­ഞ്ഞു­മ്മ­റ­ക്കോ­ലാ­യി­ലൊ­ക്കെയും
ബീഡി­ത്ത­ല­പ്പു­കൾ, താംബൂ­ല­ബാ­ക്കി­കൾ
അതു­ക­ളിൽ വീണും കുതിർന്നും പിട­ഞ്ഞെ­ണീ-
റ്റല­റിയും വാവിട്ടു നില­വി­ളി­ക്കാ­തെയും
ദുരിതം കൊറിച്ചും കുടി­ക്കാൻ വിഷാ­ദവും
കൂട്ടിന്നു ശൂന്യ­ത, പിള­രു­മാ­ത്മാ­വു­മായ്‌
തുന്നിയും വീണ്ടും മുഷിഞ്ഞ ദുഃഖ­ത്തിന്റെ
തുഞ്ചത്തു വീണു മുള­യ്ക്കുന്നു വാക്കു­കൾ
തുകിൽ മാറി­ടു­ന്ന­പോൽ കൊഴി­യു­മാ­യു­സ്സിന്റെ
ക്ഷണി­ക­ത­യിൽ നിന്നേ പിറ­ക്കുന്നു വാക്കു­കൾ!

ഞങ്ങ­ളുടെ നാഥൻ



manampur rajanbabu


ഇനി സമ­ത്വ­ത്തിൻ മുഹൂർത്ത­മായി
സക­ലർക്കു­മു­ന്മാദ ലഹ­രി­യായി
തിന്നും കുടിച്ചും തിമിർത്തും തകർക്കു­വാൻ
ഞങ്ങൾക്കു കൈവന്ന സ്വർണ്ണ­രാത്രി!
എന്താണു സൂര്യ­നെ­ന്ന­റി­യാ­ത്ത­വർ, നീല-
വാന, മന്തി­ച്ചോ­പ്പ്‌, പച്ച­പ്പു­കൾ...
ഒന്നും ഉദിക്കാ ചിദാ­കാ­ശ­മെ­ങ്കിലും
ഞങ്ങൾ തൻ ദുഃഖ­ത്തി­നൊറ്റ വർണ്ണം!
കുയി­ലിന്റെ പാട്ടും കുറു­ക്കന്റെ ഓരിയും
കൂരി­രുൾ കീറും ചീവീടും പാടും
ധ്വനി തുരം­ഗ­ങ്ങളെ പൂട്ടുന്ന തേരു­മി-
ല്ലരി­കിൽ മൗന­ത്തി­ന്റെ­യ­ട്ട­ഹാസം!
കൈക­ളി­ല്ലാ­ത്ത­വർ, കാൽക­ളി­ല്ലാ­ത്ത­വർ,
അഴ­ലിൽ നീങ്ങു­ന്ന­വർ അംഗ­ഹീ­നർ
നിർത്താ­തെ, നിർത്താതെ പൊട്ടി­ച്ചി­രി­ക്കു­വോർ
`അധിപ`ന്റെ ദണ്ഡാൽ പുള­ഞ്ഞി­ടു­ന്നോർ...
എങ്കിലും ഞങ്ങൾക്കു `നാഥ`നായു­ണ്ടൊ­രാൾ
ഞങ്ങ­ളെ­പ്പോൽ വികാ­ലാം­ഗ­നല്ല
കേഴും മന­സ്സു­കൾക്കൊ­ക്കെയും സാന്ത്വനം
ആ മന­സ്സി­ന്റെ­യോ­രത്തു നിത്യം
അധി­പ­നോടേറ്റെന്നു­മ­ടി­യരെ കാക്കൂമീ
അതിധീ­ര­ശ­ക്തി­യാൽ ഞങ്ങ­ളൊ­ന്നായ്‌
ഈ അര­ക്കി­ല്ല­ത്തി­നു­ള്ളി­ലാ­ണെ­ങ്കിലും
ഈടു­വ­യ്പൊന്നേ നമുക്ക്‌ സ്നേഹം.
ഒറ്റയ്ക്കൊ­രാൾക്കും അടർത്തു­വാ­നാ­വാ­ത്തൊ-
രുൽകൃഷ്ടപുഷ്പ­മായ്‌ ഞങ്ങൾ നില്ക്കേ,
അധി­പൻ പറ, `ഞ്ഞിനി കൂട്ടിന്നു ഞാനു­മു-
ണ്ടുല­ക­മെ­മ്പാടും വരുന്നു മാറ്റം.
എങ്കി­ലും, വിക­ലാം­ഗർ നിങ്ങൾക്കു നാഥ­നായ്‌
പൂർണ­കാ­യൻ വിരോ­ധാ­ഭാ­സമാം
അതി­നാൽ, സമത്വം പുലർന്നു കാണാൻ
നാഥനും വിക­ലാം­ഗ­നാ­യി­ടണ്ടേ?
അതി­നാ­യൊ­ര­വ­യവം മെല്ലെ നീക്കാം.`
-ഒ­ടു­വി­ലെ­ല്ലാ­വരും സമ്മ­തി­ച്ചു.
അതു സമ­ത്വ­ത്തിൻ മുഹൂർത്ത­മായി
സക­ലർക്കു­മു­ന്മാ­ദ­ല­ഹ­രി­യായി
തിന്നും കുടിച്ചും തിമിർത്തു­മൊ­ന്നായ്‌ ഞങ്ങൾ
നാഥൻ ശയി­ക്കു­ന്നി­ട­ത്തു­മെ­ത്തി.
ദിക്കു­കൾ സ്തബ്ധ­മായ്‌, ഞങ്ങൾ വീണു
കാണു­വാ­നാ­വാ­തെ­യ­സ്ത­മിച്ചു
`മാറ്റി­യൊ­ര­വ­യവം ശിര­സ്സാണു കൂട്ട­രേ...`
-ക­ണ്ണില്ലാത്തോരും കര­ഞ്ഞു­ടഞ്ഞു
ഒരു കബ­ന്ധ­ത്തിന്റെ
വിഗ്രഹം പൂജിച്ചു
കഴി­യുന്നു ഞങ്ങൾ
സനാ­ഥ­രായി!

തണല്‍ മരം



jyothi jawahar


ഇരമ്പുന്ന സാഗരത്തിന്‍ അപാരതയിലേക്ക് നോക്കി നില്‍ക്കെ,
ഏകാന്തത തന്‍ പൊള്ളുന്ന താപം ഏറ്റു നില്‍ക്കെ,
കുസൃതി നിറഞ്ഞ നിന്‍ മന്ദസ്മിതം എനിക്ക് തണലേകി,
ജീവിത പാതയില്‍ എങ്ങോ, ആദ്യമായ് നാം കണ്ടുമുട്ടി,
എനിക്ക് ചുറ്റും സാന്ത്വന സ്പര്‍ശമായ്,
പിറക്കാതെ പോയ കൂടെപ്പിറപ്പു ആയി നില്‍ക്കാം
എന്ന് മൌനമായ് നീ തന്ന വാക്കുകളില്‍,
ആയിരം ജന്മങ്ങള്‍ തന്‍ പ്രതീക്ഷ ഞാന്‍ അറിയുന്നു,
നിറഞ്ഞു തുളുമ്പും എന്‍ മിഴികളിലെ,
അശ്രുകണങ്ങള്‍ നീ കൈവെള്ളയില്‍ ഏന്തി നില്‍ക്കുമ്പോള്‍,
എന്‍ അമ്മ തന്‍ തന്‍ ഗര്‍ഭ പാത്രത്തില്‍,
എനിക്ക് മുന്‍പേ, നീ കൂടി പിരവിയെടുതിരുന്നു എങ്കില്‍,
എന്ന് വെറുതെ ഞാന്‍ ആശിച്ചു പോവുന്നു,
തളര്‍ന്നു നില്‍ക്കുന്ന എന്റെ മനസ്സ് ആകും,
തരിശ്ശു ഭൂമിയില്‍ നനവ്‌ പടര്‍ത്തി,
വസന്തങ്ങള്‍ വിരിയിക്കും മഴമുകിലാണ് നീ എനിക്ക് എന്നും
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നീയാം തണല്‍ മരത്തിന്‍
ചുവട്ടിലെ പുല്നാംബായ് പിറക്കാന്‍ കഴിഞ്ഞെങ്ങില്‍....
(എന്റെ തണല്‍ മരമായ പ്രിയ സഹോദരന്....)

പുതുമഴ



jyothi jawahar

എന്റെ കാതിനു കുളിരാം പ്രിയ നാദതോടെ,
നിന്റെ പ്രിയതരമാം കാലൊച്ച മണ്ണില്‍ പതിപ്പിച്ചു,
പുതുമഴയായ് നീ പെയ്തപ്പോള്‍, നിന്നെ കാത്തിരിക്കും,
വേഴാമ്പല്‍ കണക്കെ ഞാന്‍ ആനന്ദ നിര്‍വൃതിയില്‍ നീരാടി....
നിശ്വാസങ്ങള്‍ക്ക് താപം അനുഭവപ്പെട്ട പകലുകള്‍ക്കും,
മുകളില്‍ കത്തി ജ്വലിക്കുന്ന ഉച്ച വെയിലിനുമോടുവില്‍,
നനവാര്‍ന്ന നിന്‍ കൈകള്‍ എന്നെ പൊതിഞ്ഞപ്പോള്‍,
ആശ്വാസത്തോടെ ഞാന്‍ നിന്റെ മാറില്‍ ചാഞ്ഞു....
നിന്റെ ഹൃദയ താളങ്ങള്‍ ആം തുള്ളികള്‍ക്കിടയില്‍,
ചിത്രശലഭം പോല്‍ പാറി നടക്കുമ്പോള്‍,
ഈറനാം ഈ വാനവും ഭൂമിയും,
എനിക്ക് ചുറ്റും വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്നു,
തെളിമയാര്‍ന്ന പകലിന്റെ വിണ്ണിലും,
ശോനിതമാം സന്ധ്യാംബരത്തിലും,
ഇരുളിന്റെ നീലിമയോലും ഈ രാത്രിയിലും,
ആര്‍ദ്രമാം നിന്‍ കൈവിരലുകള്‍ കൊണ്ടു നീ,
ആയിരം ജലചിത്രങ്ങള്‍ കൊറിയിടുമ്പോള്‍,
നീയാം തപസ്യയില്‍ മുഴുകിയിരിക്കും ഞാനിതാ,
നിന്റെ ആദ്യസ്പര്‍ശത്തിന്റെ സുഖമോടെ,
നിന്നിലലിയാന്‍ കൊതിയര്‍ന്നു നില്‍ക്കുന്നു....